


ഇടുക്കി : ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമിയുടെ പരിപാടി ബഹിഷ്കരിക്കാൻ എസ്എൻഡിപി പീരുമേട് യൂണിയന്റെ ആഹ്വാനം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുണ്ടായ കോടതിവിധി സ്വാഗതം ചെയ്ത സ്വാമിയുടെ പരിപാടിയിൽ പങ്കെടുക്കരുതെന്നാണ് നിർദേശം. എസ്എൻഡിപി പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി ബിനുവാണ് നിർദേശം നൽകിയത്.
ശിവഗിരി മഠത്തിന്റെ നേതൃത്വത്തിലുള്ള ‘ഗുരുധർമ്മ പ്രചരണ സഭ’ കട്ടപ്പനയിൽ ജൂൺ 12 മുതൽ സംഘടിപ്പിക്കുന്ന നാല് ദിവസം നീളുന്ന ധ്യാന പരിപാടിയാണ് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പരിപാടിയുടെ പോസ്റ്ററുകളും മറ്റും അംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യരുതെന്നും നിർദേശമുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് അംഗങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ മാറ്റിക്കൊണ്ടുള്ള കോടതി ഉത്തരവ് വന്നപ്പോൾ അതിനെ പരസ്യമായി സ്വാഗതം ചെയ്ത ആളാണ് സച്ചിദാനന്ദ സ്വാമി. ഇതിന്റെ പ്രതികാരമെന്നോണമാണ് ഇപ്പോൾ ബഹിഷ്കരണ ആഹ്വാനം ഉണ്ടായിരിക്കുന്നത്. എസ്എൻഡിപി യോഗത്തിന് ബദലായിട്ടാണ് ഗുരുധർമ്മ പ്രചരണ സഭ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം മുമ്പേ തന്നെയുണ്ടായിരുന്നു.
എന്നാൽ, ഈ വിഷയത്തിൽ പ്രതികരിച്ച പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി ബിനു, ശിവഗിരി മഠത്തോടോ സ്വാമിമാരോടോ തങ്ങൾക്ക് യാതൊരുവിധ വ്യക്തിവൈരാഗ്യമോ എതിർപ്പോ ഇല്ലെന്ന് വ്യക്തമാക്കി. കട്ടപ്പനയിൽ നടക്കുന്ന പരിപാടിയുടെ സംഘാടകർ എസ്എൻഡിപി യോഗവുമായി സഹകരിക്കാതെ മാറി നിൽക്കുന്നവരാണെന്നും, സംഘടനയിൽ നിന്നും വിട്ടുനിൽക്കുന്നവരെ കൂട്ടുപിടിച്ച് സമാന്തര പ്രവർത്തനങ്ങൾ നടത്തുന്നതുകൊണ്ടാണ് തങ്ങളുടെ അംഗങ്ങൾ ഇതിൽ നിന്നും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ബിനു വ്യക്തമാക്കി.