

ന്യൂഡല്‍ഹി : ഗവണ്മെന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം ഗവണ്മെന്റ് ഓഫ് ഭാരത് എന്ന് കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങളില്‍. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ദിനപ്പത്രങ്ങളില്‍ നല്കിയ പരസ്യങ്ങളിലാണ് ഗവണ്മെന്റ് ഓഫ് ഭാരത് എന്നു രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇന്ത്യ എന്നത് ഭാരത് ആക്കാനുള്ള നീക്കം വിവാദമായിരുന്നു.
ജി 20 ഉച്ചകോടി സമയത്ത്, ഔദ്യോഗിക കത്തില്‍ ഗവണ്മെന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം ഗവണ്മെന്റ് ഓഫ് ഭാരത് എന്നു രേഖപ്പെടുത്തിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. സംഘപരിവാര്‍ രാജ്യത്തിന്റെ പേരു മാറ്റാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് പേരുമാറ്റാന്‍ ശ്രമം നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു.
ജി 20 ഉച്ചകോടിയിൽ വിദേശ ഡെലിഗേറ്റുകൾക്ക് വിതരണം ചെയ്യുന്ന ബുക്ക് ലെറ്റിന്റെ തലക്കെട്ട് ‘ഭാരത – ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യയെന്ന ഭാരത് എന്ന് ഭരണഘടനയിൽ കൃത്യമായി പറയുന്നുണ്ടെന്നാണ് വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇതിനോട് പ്രതികരിച്ചത്. ഭാരതം എന്ന വാക്കിന്റെ അർത്ഥവും വ്യാപ്തിയും ഭരണഘടനയിൽ പ്രതിഫലിക്കുന്നുണ്ടെന്നും ജയശങ്കർ വ്യക്തമാക്കിയിരുന്നു.
ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട അത്താഴവിരുന്നിനുള്ള ഔദ്യോഗിക ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് എഴുതിയതും ചർച്ചയായിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ രാജ്യത്തെ ഇന്ത്യയെന്നും ഭാരതമെന്നും പരാമർശിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക നാമം ഇന്ത്യയാണ്. 1949 സെപ്റ്റംബർ 18-ന് അംഗീകരിച്ച കരടിൽ ഭാരതം എന്നറിയപ്പെട്ട ഇന്ത്യ, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും എന്ന വാചകം ഒന്നാം ഷെഡ്യൂളിലുണ്ട്.
