

കണ്ണൂർ : പ്രതിപക്ഷം ഉയർത്തിയ സ്വജനപക്ഷപാത ആരോപണങ്ങളെത്തുടർന്നുള്ള രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കുന്നതിനായാണ് തന്റെ അളിയൻ പേഴ്സണൽ സ്റ്റാഫ് പദവി രാജിവെച്ചതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് . യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ അളിയനും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ ഈ നിയമനത്തിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് ബെന്നി തോമസ് ഞായറാഴ്ച മുഖ്യമന്ത്രിക്ക് തന്റെ രാജി സമർപ്പിക്കുകയായിരുന്നു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബെന്നി തോമസ് രാജിവെച്ച വിവരം മന്ത്രി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഈ നിയമനത്തിന്റെ നിയമപരമായ വശങ്ങൾ താൻ കൃത്യമായി പരിശോധിച്ചിരുന്നുവെന്നും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളെ നിയന്ത്രിക്കുന്ന പ്രത്യേക മാനദണ്ഡങ്ങൾ ഒന്നും നിലവിലില്ലെന്ന് ബോധ്യപ്പെട്ടതായും സണ്ണി ജോസഫ് പറഞ്ഞു. ബെന്നി തോമസിന് അദ്ദേഹത്തിന്റെ ജന്മനാടായ കണ്ണൂരിലെ ഉളിക്കലിലുള്ള പൊതുസമ്മതി ജനങ്ങൾക്ക് നേരിട്ട് ബോധ്യപ്പെടാവുന്നതാണ്. കണ്ണൂരിലെ തന്റെ സഹപ്രവർത്തകർ അദ്ദേഹം പേഴ്സണൽ സ്റ്റാഫിൽ തുടരണമെന്നാണ് നിർദ്ദേശിച്ചതെന്നും താനും ആ നിലപാടിനെയാണ് പിന്തുണച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ നടന്ന കെപിസിസി യോഗത്തിൽ ഒരു നേതാവ് ഈ നിയമനത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം ആ എതിർപ്പ് പിൻവലിച്ചിരുന്നു. അതല്ലാതെ മറ്റാരും ഈ വിഷയത്തിൽ ഒരു പ്രശ്നവും ഉന്നയിച്ചിരുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
പാർട്ടിയിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിച്ചിട്ടും ഈ നിയമനവുമായി ബന്ധപ്പെട്ട് പുറത്തുണ്ടാകുന്ന വിവാദങ്ങൾ കണക്കിലെടുത്താണ് ബെന്നി തോമസ് സ്വയം രാജിവെക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി, പരിസ്ഥിതി തുടങ്ങിയ വളരെ പ്രധാനപ്പെട്ട വകുപ്പുകളാണ് താൻ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ സഹായിക്കാൻ തനിക്ക് നന്നായി അറിയാവുന്ന, പൂർണ്ണമായി വിശ്വസിക്കാൻ കൊള്ളുന്ന ഒരാളെ ആവശ്യമുണ്ടായിരുന്നു. എന്നാൽ ഈ വിഷയം വിവാദമായപ്പോൾ അദ്ദേഹം തന്നെ മുൻകൈയെടുത്ത് രാജിവെയ്ക്കുകയായിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ബെന്നി തോമസിന്റെ രാജി മുഖ്യമന്ത്രി വിഡി സതീശൻ ആവശ്യപ്പെട്ടിട്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാൻ കെപിസിസി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് തയ്യാറായില്ല..
എൽഡിഎഫ് ഭരണകാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുക്കളെ നിയമിക്കുന്നതിനെതിരെ യുഡിഎഫ് നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഭരണം മാറിയതിന് പിന്നാലെ സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലെ ബെന്നി തോമസിന്റെ നിയമനം ചൂണ്ടിക്കാട്ടി എൽഡിഎഫ് രംഗത്തുവരികയായിരുന്നു