

കോഴിക്കോട് : മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് നിയമിക്കുന്നതിനായി 150 പേരുടെ പട്ടിക അന്തിമമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയ അതീവ നിയന്ത്രിതവും കേന്ദ്രീകൃതവുമാക്കിയെന്ന വിമര്‍ശനമാണ് ലീഗ് മന്ത്രിമാര്‍ക്കുള്ളത്. ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കായി ഏകദേശം 5,000 അപേക്ഷകളാണ് ലഭിച്ചത്.
നീക്കം പാര്‍ട്ടിയിലെ നിയമസഭാംഗങ്ങള്‍ക്കിടയിലും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. പല മന്ത്രിമാരും തങ്ങളുടെ അടുത്ത അനുയായികളെയോ ശുപാര്‍ശ ചെയ്ത പ്രവര്‍ത്തകരെയോ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നേതൃത്വത്തെ സമീപിച്ചതായാണ് വിവരം. സംസ്ഥാന നേതൃത്വം നിയോഗിച്ച രണ്ടംഗ ഉപസമിതി നിരവധി ഘട്ടങ്ങളിലായുള്ള പരിശോധനകള്‍ക്കൊടുവില്‍ 150 പേരുടെ ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയത്. ഓരോ മന്ത്രിക്കും 30 പേരടങ്ങുന്ന പട്ടിക കൈമാറിയതായും അതില്‍ നിന്ന് 15 പേരെ തെരഞ്ഞെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, വിശ്വസ്തരായ സഹായികളെ തെരഞ്ഞെടുക്കുന്നതില്‍ മന്ത്രിമാര്‍ക്ക് കാര്യമായ സ്വാതന്ത്ര്യം നല്‍കിയിട്ടില്ലെന്ന അസംതൃപ്തി ചില മന്ത്രിമാര്‍ നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. അംഗീകൃത പട്ടികയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്താന്‍ അര്‍ഹരായ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അംഗീകൃത പട്ടികയില്‍ നിന്ന് മാത്രമേ നിയമനങ്ങള്‍ നടത്താവൂവെന്ന് പാര്‍ട്ടി നേതൃത്വം മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണല്‍ സ്റ്റാഫിനായി അദ്ദേഹത്തിന്റെ ശുപാര്‍ശ പ്രകാരം ഏഴ് പേരുടെ പ്രത്യേക പട്ടികയും തയ്യാറാക്കിയതായി റിപ്പോര്‍ട്ടുണ്ട്. മന്ത്രിമാര്‍ വകുപ്പുകളില്‍ ഡെപ്യൂട്ടേഷനില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ പാര്‍ട്ടി സര്‍വീസ് സംഘടനകളുമായി ആലോചിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നുമുതല്‍ നിയമന ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നാണ് വിവരം.
”നിയമസഭയിലോ പാര്‍ലമെന്റിലോ ശക്തമായ പ്രാതിനിധ്യമില്ലാത്ത ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരെയാണ് പട്ടികയില്‍ കൂടുതലായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ പലരെയും എം.എല്‍.എമാര്‍ക്ക് പരിചയമില്ല. ഇതിനെതിരെ വ്യക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. അസംതൃപ്തിയെക്കുറിച്ച് നേതൃത്വത്തിനും വ്യക്തമായ ധാരണയുണ്ട്,” മുസ്ലിം ലീഗിലെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
മന്ത്രിമാര്‍ക്ക് പരമാവധി 30 സ്റ്റാഫ് അംഗങ്ങളെ നിയമിക്കാന്‍ അവകാശമുണ്ടെങ്കിലും അന്തിമ എണ്ണം യു.ഡി.എഫിനുള്ളിലെ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനിക്കൂ. കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കാനും പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ചെന്ന ആരോപണം ഒഴിവാക്കാനുമായി ഘടനാപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് നേതൃത്വം നേരത്തെ ആരംഭിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും അന്തിമ പട്ടികയും തയ്യാറാക്കാനുള്ള ചുമതല സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനും ഐ.യു.എം.എല്‍ മലപ്പുറം ജില്ലാ മണ്ഡലം പ്രസിഡന്റ് പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങള്‍ക്കും നല്‍കിയിരുന്നു. പഞ്ചായത്ത്, മണ്ഡലം തലങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ ആദ്യം ജില്ലാ കമ്മിറ്റികള്‍ പരിശോധിച്ച ശേഷമാണ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. ഒരു പ്രൊഫഷണല്‍ ഏജന്‍സിയുടെ സഹായത്തോടെ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ വിലയിരുത്തലിനൊടുവിലാണ് 150 പേരുടെ അന്തിമ പട്ടിക തയ്യാറാക്കിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.