


കൊല്ലം : പാർട്ടി പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരേ ഇഡി വന്നാൽ തടയാൻ പാർട്ടിക്കാർ ഉണ്ടാവുമെന്നും എന്നാൽ മകളുടെ കാര്യത്തിന് പാർട്ടിയെ വിളിക്കരുതെന്നും സിപിഐഎം കൊല്ലം ഏരിയ കമ്മിറ്റിയിൽ നേതാക്കൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇത്രയധികം തോൽവി നേരിടേണ്ടി വന്നത് പിണറായി കാരണമാണ്. എന്നിട്ട് അദ്ദേഹത്തെ തന്നെ പ്രതിപക്ഷ നേതാവാക്കിയ പാർട്ടിയിലേക്ക് ഇനിയാരെങ്കിലും കടന്നുവരുമോ എന്നും നേതാക്കൾ വിമർശിച്ചു.
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു പിണറായി അടിയന്തരമായി പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കണം. ടിവി പരസ്യം പോലെ കാണുന്നിടത്തെല്ലാം പിണറായിയുടെ പടം വച്ച് പ്രചാരണ നടത്തിയത് ആളുകളെ വെറുപ്പിച്ചു. പഴയ പ്രചാരണ തന്ത്രം നടത്തിയ പിആർ കമ്പനികൾക്കെതതിരേ അന്വേഷണം വേണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു.
എം.വി. ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർഥിയാക്കാൻ പാടില്ലായിരുന്നു വെന്നും അതോടെ സഖാക്കൾക്ക് ഈ പാർട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അംഗങ്ങൾ പറയുന്നു. പാർട്ടി സെക്രട്ടറിയുടെ വാർത്താ സമ്മേളനം പാർട്ടിക്കാർ പോലും കാണാത്ത അവസ്ഥയായെന്നും വിമർശനം ഉയർന്നു.