

തൃശ്ശൂര്‍ : നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേരളത്തിന് നല്ലത് രണ്ടുമുന്നണികളും മാറി മാറി ഭരിക്കുന്നതാണ് എന്ന് പറഞ്ഞ് രാഷ്ട്രീയ രംഗത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട കവി കെ സച്ചിദാനനന്ദന്, പിണറായി വിജയന് പ്രതിപക്ഷ നേതാവ് ആയതിനെതിരെയും രംഗത്ത്. പിണറായി വിജയന് പ്രതിപക്ഷനേതാവ് ആകരുതായിരുന്നെന്ന് പറഞ്ഞ സച്ചിദാനനന്ദന് പ്രതിപക്ഷനേതാവ് തെരഞ്ഞെടുപ്പില്‍ തെറ്റുപറ്റിയെന്നും വിമര്‍ശിച്ചു.
‘പിണറായി പ്രതിപക്ഷനേതാവാകുമെന്ന് കരുതിയിരുന്നില്ല. കൂടുതല്‍ ഊര്‍ജസ്വലനായ, അല്ലെങ്കില്‍ ഊര്‍ജസ്വലയായ ഒരാളെ കണ്ടെത്തേണ്ടിയിരുന്നില്ലേ എന്നൊരു ചോദ്യം എല്ലാവരെയും പോലെ എനിക്കുമുണ്ട്. മുഖ്യമന്ത്രിയായിരുന്നയാള്‍ പ്രതിപക്ഷനേതാവാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന, കമ്യൂണിസ്റ്റ് ഭൂതകാലം മാത്രമല്ല, കമ്യൂണിസ്റ്റ് വര്‍ത്തമാനവും ഭാവിയുമുള്ള ഒരാളായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു’- 80-ാം ജന്മദിനത്തില് സച്ചിദാനന്ദന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇഡിക്കെതിരായ സിപിഎം ആക്രമണത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. അന്വേഷണത്തെ ആക്രമണം കൊണ്ട് നേരിടരുതായിരുന്നു. എന്തുകൊണ്ട് അതിനെ സമാധാനപരമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല? ഇഡി അന്വേഷണത്തെ സത്യം കൊണ്ടാണ് നേരിടേണ്ടത്. സത്യത്തെ ഭയമുണ്ട് എന്ന തരത്തിലായി പ്രതികരണം. ഇഡി നായാട്ടിനെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അസഹിഷ്ണുത തുടരുകയാണെങ്കില്‍ കമ്യൂണിസത്തിന് നിലനില്‍പ്പുണ്ടാകില്ല. ഇടതുപക്ഷത്തെ തോല്‍പ്പിച്ചത് ഇടതുപക്ഷമാണ്. സാധാരണ ജനങ്ങളെ അവര്‍ കൈവിട്ടു. സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപവും അശ്ലീലവും പറയുന്നവര്‍ക്ക് ഇടതുതോല്‍വിയില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്നും സച്ചിദാനന്ദന് പറഞ്ഞു.
‘പിണറായിയുടെ അധിക പരസ്യം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. കോവിഡ് കാലത്തൊക്കെ രക്ഷിച്ച മന്ത്രിമാര്‍ ഉണ്ടായിരുന്നിട്ടും പിണറായിയെ മാത്രം ഉയര്‍ത്തിക്കാട്ടി. ആളുകള്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു’- അദ്ദേഹം പറഞ്ഞു.