

തിരുവനന്തപുരം : ഗവർണ്ണർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്രസർക്കാരിന്റെ കൃത്യമായ നിർദ്ദേശമുണ്ടായിട്ടും സംസ്ഥാന നിയമസഭയിൽ അത് പാലിക്കപ്പെടാത്തതിനെതിരെ ബിജെപി നിയമസഭാംഗം വി. മുരളീധരൻ രംഗത്ത്. നിയമസഭയുടെ ഈ നടപടി രാജ്ഭവനോടും ഗവർണ്ണറോടുമുള്ള പരസ്യമായ അവഹേളനമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ഈ വർഷം 150-ാം വാർഷികം ആഘോഷിക്കുന്ന വന്ദേമാതരമെന്ന ദേശീയ ഗീതത്തെയാണ് നിയമസഭാ മന്ദിരത്തിൽ വെച്ച് അപമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിഡി സതീശൻ സർക്കാർ ജമാഅത്തെ ഇസ്ലാമിക്കും സിപിഐഎമ്മിനും പൂർണ്ണമായി വഴങ്ങുകയാണെന്ന് ഇതിലൂടെ വ്യക്തമായതായും മുരളീധരൻ ആരോപിച്ചു.
ദേശീയ ഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണെന്ന പ്രതിപക്ഷത്തിന്റെയും ചില തീവ്ര സംഘടനകളുടെയും വാദങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്ന നിലപാടാണ് സതീശൻ സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. 1896-ലെ കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ ചരിത്രത്തിലാദ്യമായി ആലപിച്ച വന്ദേമാതരത്തോട് എന്ന് മുതലാണ് കോൺഗ്രസ് പാർട്ടിക്ക് ഇത്തരത്തിൽ അയിത്തം തുടങ്ങി എന്ന് മുഖ്യമന്ത്രി വിഡി സതീശൻ പൊതുസമൂഹത്തോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നയപ്രഖ്യാപന വേളയിലുണ്ടായ ഈ ഗുരുതരമായ വീഴ്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും വി മുരളീധരൻ വ്യക്തമാക്കി.