


പാലക്കാട് : ഇടതുപക്ഷ പ്രവർത്തകരോട് മാന്യത വിട്ട് പെരുമാറിയാൽ പോലീസിന്റെ നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്ന പരസ്യമായ താക്കീതുമായി സിപിഐഎം. പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ സിഐക്കെതിരെയാണ് ജില്ലാ സെക്രട്ടറി പരസ്യമായ ഭീഷണി പ്രസംഗം നടത്തിയത്. പോലീസ് ഗുണ്ടായിസം കാണിച്ചാൽ അതിനെ കൃത്യമായി ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷ മുന്നണിക്ക് ഉണ്ടെന്നും, ഇഡി ഓഫീസർമാർക്കു നേരെ നടന്ന ആക്രമണങ്ങൾ നടന്നുവെന്നാണല്ലോ പറയുന്നത്, അത് വെറുമൊരു സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യഥാർത്ഥ പൂരം ഇനി കാണാൻ കിടക്കുന്നതേയുള്ളൂ എന്നാണ് സുരേഷ് ബാബുവിന്റെ മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് നോർത്ത് സ്റ്റേഷനിൽ ഒരു സിഐ ഉണ്ടെന്നും അവന് വല്ലാത്ത ചൊറിച്ചിലാണെന്നും സുരേഷ് ബാബു പ്രസംഗത്തിൽ പരിഹസിച്ചു. ആ ചൊറിച്ചിലൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും കമ്മ്യൂണിസ്റ്റുകാരോടും കാണിക്കാൻ നിൽക്കരുതെന്നാണ് തനിക്ക് താക്കീതായി പറയാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങൾ മാന്യത കാണിച്ചാൽ തിരിച്ച് അധിക മാന്യത കാണിക്കുന്നവരാണെന്നും എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നും മാന്യത വിട്ടുള്ള കളി ഉണ്ടായാൽ നെഞ്ചത്ത് കയറി ചവിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഒരുപാട് കണ്ടും അനുഭവിച്ചും, ഇപ്പോഴുള്ളതിനേക്കാൾ വലിയ ശക്തിയും കരുത്തുമുള്ള ഒട്ടനവധി പൊലീസുകാരെ നേരിട്ടുമാണ് തങ്ങൾ ഇവിടെവരെ എത്തിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗുണ്ടായിസം കാണിക്കാൻ പൊലീസുകാർ മെനക്കെട്ടാൽ ആ ഗുണ്ടകളെ ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ട്. കേരളത്തിൽ ഭരണം മാറി എന്ന് വിചാരിച്ച് പോലീസിന് എന്ത് തോന്ന്യാസവും ചെയ്യാമെന്ന് കരുതേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെ ഉയർന്ന ജനകീയ പ്രതിഷേധങ്ങൾ ഒരു തുടക്കം മാത്രമാണ്. ഇതൊരു സാമ്പിൾ വെടിക്കെട്ടല്ലേ എന്നും ഇതിന്റെ അപ്പുറമുള്ള നല്ല പൂരം ഇനി വരാൻ ഇരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് ഇഡിയെയും പേടിയില്ല ഒരു ചുക്കുമില്ലെന്നും പ്രസംഗത്തിൽ ഇഎ. സുരേഷ് ബാബു കൂട്ടിച്ചേർത്തു. ഭരണമാറ്റത്തിന് ശേഷം പോലീസിന്റെ ഭാഗത്തുനിന്നും രാഷ്ട്രീയമായ വേട്ടയാടലുകൾ ഉണ്ടാകുന്നു എന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ഈ പരസ്യമായ ഭീഷണി പ്രസംഗം പുറത്തുവന്നിട്ടുള്ളത്.