


തിരുവനന്തപുരം : വിഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഗ്യാരന്റികൾ സംബന്ധിച്ച നയങ്ങളിൽ ഊന്നിയായിരിക്കും പ്രസംഗം. രാവിലെ ഒൻപതിന് ഗവർണർ സഭയെ അഭിസംബോധന ചെയ്യും. രാവിലെ 8.55 ഓടെ സഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേർന്നു സ്വീകരിക്കും.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന, ഇന്ദിര ഗ്യാരന്റികൾ എന്നിവയെല്ലാം നയപ്രഖ്യാപനത്തിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. റദ്ദാക്കിയ സിൽവർ ലൈനിനു പകരം പുതിയ പദ്ധതിയുണ്ടാകുമോ എന്നതും കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ദേശീയപാത നിർമാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ അടക്കമുള്ളവയും നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടായേക്കും.