


തിരുവനന്തപുരം : കംപ്ലീറ്റ് മേക്കോവറിന് ഒരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയ്ല്‍വേ സ്റ്റേഷന്. 438 കോടി മുതല്‍ മുടക്കില്‍ രണ്ടു വര്‍ഷം കൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുക.
10 നിലകളുള്ള 2 ബ്ലോക്കുകളും 9 നിലകളുള്ള ഒരു ബ്ലോക്കും മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സൗകര്യവുമാണ് പദ്ധതിയുടെ ഭാഗമായി തയ്യാറാകുന്നത്. കെഎസ്ആര്‍ടിസിയിലേക്ക് സ്കൈവാക്ക് അടക്കമുള്ള സൗകര്യങ്ങളാണ് ഒരുങ്ങുകയെന്ന് പുറത്തുവന്ന രൂപരേഖകള്‍ വ്യക്തമാക്കുന്നു.
കോണ്‍കോഴ്സുകള്‍ വഴിയാകും ഇനി യാത്രക്കാർ പ്ലാറ്റ്ഫോമുകളിലേക്കും പുറത്തേക്കും പോകേണ്ടത്. സ്റ്റേഷനു മുന്നില്‍ ബസുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും വന്നുപോകാന്‍ സൗകര്യപ്പെടുന്ന വിധത്തില്‍ സര്‍ക്കുലേറ്റിങ് ഏരിയയും ഉണ്ടായിരിക്കും.
കെട്ടിടത്തില്‍ ആകെ 46 ലിഫ്റ്റുകളും 17 എസ്കലേറ്ററുകളും ഉണ്ടാകും. 10 നിലകളുള്ള കെട്ടിടത്തിലെ മുകളിലെ നിലകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കും. ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, മള്‍ട്ടി പ്ലക്സുകള്‍ എന്നിവയ്ക്കാണ് സാധ്യത.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് പുറത്തേക്കിറങ്ങാന്‍ അറൈവല്‍ കോണ്കോഴ്സുകളുണ്ടാകും. നിലവിലുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്ക്കുപകരം കൂടുതല്‍ വീതിയുള്ള കോണ്‍കോഴ്സുകള്‍ രണ്ടു വശങ്ങളിലുമായി നിര്‍മിക്കും. അതിലേക്കു കയറിയിറങ്ങാനായി ലിഫ്റ്റുകളും എസ്കേലേറ്ററുകളും സ്റ്റെയര്കെയ്സുകളുമുണ്ടാകും.
2028 ല്‍ പൂര്‍ത്തിയാകേണ്ട നവീകരണം അനുമതികള്‍ ലഭിക്കാനുണ്ടായ തടസങ്ങള്‍ കാരണം വൈകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി കെട്ടിടങ്ങള്‍ പൊളിക്കുകയും കേബിളുകള്‍ മാറ്റുകയും ചെയ്യേണ്ടതുണ്ട്. ട്രെയിന്‍ യാത്രക്കാര്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രയാസമുണ്ടാക്കുമെന്നതിനാല്‍ കൊച്ചുവേളി, കഴക്കൂട്ടം, പേട്ട സ്റ്റേഷനുകളിലായി താല്‍ക്കാലിക സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.