

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. സര്‍ക്കാരിന്റെ പുതിയ തീരുമാനം വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവര്ക്കിടയില് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
പുതുതായി അധികാരമേറ്റ ബിജെപി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. അനധികൃത കുടിയേറ്റക്കാര്‍ക്കും, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ക്കും സംസ്ഥാനത്തെ പൗരന്മാര്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് റേഷന്‍ പുറമെ സാമൂഹിക സുരക്ഷാ പദ്ധതികള്‍, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കില്ല.
വോട്ടർ പട്ടികയിൽ ഇല്ലാത്തവർ ഏതെങ്കിലും സർക്കാർ പദ്ധതികളിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ടോ എന്ന് ജൂൺ ഒന്നിന് മുൻപ് പരിശോധിക്കുമെന്ന് മന്ത്രി അഗ്നിമിത്ര പോള്‍ പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവര്‍ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെങ്കില്‍ അത് അനുവദിക്കില്ല. ഈ രാജ്യത്തെ പൗരന്മാരല്ലാത്തവര് ആനുകൂല്യങ്ങള്‍ വാങ്ങാന്‍ അര്‍ഹതയില്ല. വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായ എത്രപേര്‍ ‘ലക്ഷ്മി ഭണ്ഡാര്‍’ പദ്ധതി വഴി പണം കൈപ്പറ്റുന്നുണ്ടെന്ന് ഞങ്ങള്‍ പരിശോധിക്കും, അങ്ങനെയുള്ളവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.