


ചെന്നൈ : തമിഴ്നാട് നിയമസഭയിൽ നടന്ന കനത്ത രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. സഭയിലെ 144 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഭൂരിപക്ഷം ഉറപ്പാക്കിയത്. ടിവികെയുടെയും സഖ്യകക്ഷികളുടെയും 120 വോട്ടുകൾക്ക് പുറമെ എഐഎഡിഎംകെയിലെ വിമത വിഭാഗത്തിന്റെയും പിന്തുണ സർക്കാരിന് ലഭിച്ചു. 22 പേർ സർക്കാരിനെതിരെ വോട്ട് ചെയ്തപ്പോൾ അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
സഖ്യകക്ഷികളുടെ പിന്തുണ
കോൺഗ്രസ് (5), സിപിഐ (2), സിപിഎം (2), വിസികെ (2), ഐയുഎംഎൽ (2) എന്നീ പാർട്ടികൾ വിജയ് സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കൂടാതെ എഎംഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ കാമരാജ് ടിവികെയ്ക്ക് പിന്തുണ നൽകി. “മുഖ്യമന്ത്രി വിജയ് തമിഴ്നാടിനെ സംരക്ഷിക്കുന്നു, അദ്ദേഹം എന്നെയും സംരക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു” എന്നായിരുന്നു കാമരാജിന്റെ പ്രതികരണം
ഡിഎംകെ വാക്കൗട്ട്, എഐഎഡിഎംകെയിൽ ഭിന്നത
വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുൻപ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. “ഞങ്ങൾ സഭ വിടുന്നതോടെ നിങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കും, അത് വെച്ച് നന്നായി ഭരിക്കുക” എന്ന് ഉദയനിധി സ്റ്റാലിൻ പരിഹസിച്ചു. തങ്ങളുടെ സഖ്യകക്ഷികളെ വിജയ് റാഞ്ചിയെന്നും അദ്ദേഹം ആരോപിച്ചു.
എഐഎഡിഎംകെയിൽ കടുത്ത ഭിന്നതയാണ് വോട്ടെടുപ്പ് സമയത്ത് ദൃശ്യമായത്. പാർട്ടി വിപ്പ് ലംഘിച്ച് എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സർക്കാരിന് അനുകൂലമായി നിലപാടെടുത്തപ്പോൾ, എടപ്പാടി പളനിസ്വാമി (ഇപിഎസ്) ഇതിനെ ശക്തമായി എതിർത്തു. എംഎൽഎമാരെ മന്ത്രിസ്ഥാനവും മറ്റ് വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിക്കുകയാണെന്ന് പളനിസ്വാമി ആരോപിച്ചു.