


ചെന്നൈ : പൊതുസ്ഥലങ്ങളിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കരുതെന്ന് പാർട്ടി പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ് നൽകി തമിഴക വെട്രി കഴകം. ജനങ്ങൾക്കും ഗതാഗതത്തിനും തടസ്സമുണ്ടാക്കുന്ന രീതിയിൽ ഫ്ളക്സുകളും ഹോർഡിംഗുകളും സ്ഥാപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ് അറിയിച്ചു.
‘പൊതുസ്ഥലങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഒരു പരിപാടികളും നടത്താൻ പാടില്ല. നിയമം ലംഘിച്ചാൽ പാർട്ടി കർശന നടപടി സ്വീകരിക്കും. ജനക്ഷേമത്തിന് വേണ്ടിയാണ് പാർട്ടി രൂപീകരിച്ചതെന്നും അതിനാൽ ഓരോ പ്രവർത്തകനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം” എന്ന് എൻ ആനന്ദ് വ്യക്തമാക്കി.
തമിഴ്നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ വിശ്വസ്തരായി പ്രവർത്തിക്കുന്നതിനും പാർട്ടിക്ക് വലിയ ഉത്തരവാദിത്തമാണ് ഉള്ളത്. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ആണ് പാർട്ടി ഇപ്പോൾ ഉള്ളത്. പൊതുജനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്ന യാതൊരു നടപടിയും പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ടിവികെ പ്രവർത്തകർ വ്യാപകമായി ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ഇതിനെതിരെ വലിയ വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നതോടെയാണ് പാർട്ടി നടപടി.