


തിരുവനന്തപുരം : തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി മരിച്ചത് പേ വിഷബാധ മൂലമെന്ന് സംശയം. നെയ്യാറ്റിൻകര സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഇഞ്ചക്കൽ ഭാഗത്ത് എത്തിയപ്പോൾ ആംബുലൻസിന്റെ ചില്ലുകൾ തകർത്ത് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു.പിന്നീട് നടത്തിയ പരിശോധനയിൽ ഇയാളെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് 108 ആംബുലൻസിൽ വിവരം അറിയിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, പൂവച്ചലിൽ 12 പേരെ ആക്രമിച്ച തെരുവ്നായയെ നാട്ടുകാർ തല്ലിക്കൊന്നു. വീരണകാവ്, ചായ്ക്കുളം, പട്ടകുളം വാർഡുകളിലാണ് തെരുവ് നായ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം 8 പേരെ കടിച്ച തെരുവ് നായ ഇന്ന് നാല് പേരെ കൂടി കടിച്ചു.
വീരണകാവ് സ്വദേശിനി ഓമന അമ്മ, കൃഷ്ണൻ കുട്ടി, കുട്ടൻ പിള്ള (75), ഗോപാലകൃഷ്ണൻ (61), രാധമ്മ (68), സുകുമാരൻ നായർ (68), 12 വയസുകാരി നക്ഷത്ര എന്നിവർക്കും ചായ്ക്കുളം സ്വദേശികളായ അശ്വതി (40), തുളസിധരൻ നായർ (58), വിക്രമൻ നായർ (65), മോഹനൻ (65) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.