


മുംബൈ : മുംബൈ ഓഹരി വിപണിയിൽ കനത്ത തകർച്ച. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ മുതൽ വിപണി നഷ്ടത്തിലാണ് തുടങ്ങിയത്. സെൻസെക്സ് 2496 പോയിന്റും നിഫ്റ്റി 775 പോയിന്റും ഇടിഞ്ഞു. 11 മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സൂചികകൾ. കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് വ്യാഴാഴ്ച നേരിട്ടത്. 12 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വ്യാഴാഴ്ച നിക്ഷേപകർക്ക് ഉണ്ടായിരിക്കുന്നത്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എണ്ണവിലയിലുണ്ടായ കുതിപ്പ് വിപണിയിൽ പ്രകടമായി. ഇതോടൊപ്പം തന്നെ സ്വർണവില കുറഞ്ഞതും ആഗോളതലത്തിൽ വിപണിയെ സാരമായി ബാധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ചെയർമാൻ അതാനു ചക്രവർത്തിയുടെ രാജി വിപണിയെ ബാധിച്ചു. ബാങ്കിന്റെ രീതിയോട് പൊരുത്തപ്പെടാനാവില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ബാങ്കിന്റെ ഓഹരിവിപണിയെയും ബാധിച്ചു.
വിദേശ നിക്ഷേപകർ വിവിധ കാരണങ്ങളാൽ 52, 740 കോടി പിൻവലിച്ചതും വിപണിയെ പ്രതിസന്ധിയിലാക്കി. അമെരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത് ഇന്ത്യൻ വിപണിക്ക് തിരിച്ചടിയായി.