


കൊച്ചി : ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രശസ്ത വൃക്കരോഗ വിദഗ്ധൻ ഡോ. കെ വി ജോണി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.
1971ൽ വെല്ലൂർ സിഎംസിയിലാണ് കെ വി ജോണിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് കേന്ദ്രത്തിന് വെല്ലൂരിൽ തുടക്കമിട്ടതും കെ വി ജോണിയാണ്. രാജ്യത്ത് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വ്യാപകമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
കുവൈത്ത് സർവകലാശാലയുടെ മെഡിസിൻ ഫാക്കൽറ്റി വൈസ് ഡീൻ പദവി ലഭിച്ചിട്ടുണ്ട്. കുവൈത്ത് നാഷണൽ ഫിസിഷ്യൻസ് പ്രമോഷൻ കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചു. കുവൈത്തിൽ റീനൽ ട്രാൻസ്പ്ലാന്റ് സെന്റർ സ്ഥാപിക്കുന്നതിന് പ്രധാന പങ്കുവഹിച്ചത് കെ വി ടോണിയാണ്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദം വിപുലീകരിക്കുന്നതിന് കുവൈത്ത് മന്ത്രാലയം ഏർപ്പെടുത്തിയ ഉന്നതതല ആരോഗ്യ പ്രതിനിധി സംഘത്തിലെ അംഗമായിരുന്നു.
ആരോഗ്യ രംഗത്തെ സമഗ്ര സേവനങ്ങൾക്ക് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. നിലവിൽ വിപിഎസ് ലേക് ഷോർ ആശുപത്രി ഡയറക്ടറാണ്. ഭാര്യ : ഡോ. മോളി ജോണി (മൈക്രോബയോളജി വിഭാഗം മേധാവി, വിപിഎസ് ലേക് ഷോർ ആശുപത്രി). മക്കൾ : ഡോ. വിനോ ജോൺ വർഗീസ് (യുഎസ്), ഡോ. അനിൽ ജോൺ മാണി (യുഎസ്), ഡോ. ആശ വികാസ് (യുകെ). മരുമക്കൾ : ഡോ. കിരൺ (യുഎസ്), ഡോ. പാം (യുഎസ്), ഡോ. വികാസ് (യുകെ).