

തിരുവനന്തപുരം : പഴയകാല മോഡലിൽ ബസ് നിരത്തിലിറക്കി കെഎസ്ആർടിസി. പണ്ട് തലസ്ഥാന നഗരിയിലൂടെ ഓടിയിരുന്ന ബസിന്റെ മാതൃകയിൽ പാപ്പനംകോട് സെൻട്രൽ വർക്സിലാണ് ബസ് പനഃസൃഷ്ടിച്ചത്. കെഎസ്ആർടിസി ഉപയോഗിച്ചു കൊണ്ടിരുന്ന പുതിയ മോഡൽ ബസിന്റെ ബോഡിയിൽ മാറ്റം വരുത്തിയാണ് വന്റേജ് സ്പെഷ്യൽ തയ്യാറാക്കിയത്. ഉൾ ഭാഗവും പഴയതുപോലെ തന്നെയാണ്.
വിന്റേജ് സ്പെഷ്യൽ എന്നു പേരിട്ടുള്ള ബസ് മന്ത്രി കെബി ഗണേഷ് കുമാർ നിലത്തിലറക്കി. പേരൂർക്കട- കവടിയാർ- കിഴക്കേക്കോട്ട റൂട്ടാണ് പരിഗണനയിലുള്ളത്. പഴയ ബസ് യാത്ര ആസ്വദിക്കാൻ പുതു തലമുറയ്ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം.
ചെറിയ ഗ്രില്ലും രണ്ടായി തിരിച്ച മുകളിലേക്ക് ഉയർത്താവുന്ന മുൻ ഗ്ലാസും മുകൾ ഭാഗത്തെ ഡെസ്റ്റിനേഷൻ ബോർഡും ഉൾപ്പെടെ ബസിന്റെ പഴമ അതേപടി നിലനിർത്തിയിട്ടുണ്ട്. പിൻഭാഗത്തും ഇരട്ട ഗ്ലാസാണ്. നീണ്ട ഗിയർ ലിവറും ഡാഷ് ബോർഡും കമാനാകൃതിയിലെ എൻജിൻ കവറും ഉൾപ്പെടെ ഡ്രൈവർ കാബിനും 1965ലേതാക്കി. പച്ചയും വെള്ളയുമാണ് നിറം. പഴയകാല ബസുകളിലെ വശങ്ങളിലുള്ള ഗ്രാഫിക്സും അതേപടി നിലനിർത്തിയിട്ടുണ്ട്.
2013 മോഡൽ അശോക് ലെലാൻഡ് ബസാണ് വിന്റേജ് മാതൃതയിലേക്ക് മാറ്റിയത്. 52 പേർക്ക് യാത്ര ചെയ്യാനാകും. ബജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിനോദ സഞ്ചാരത്തിനു ഉപയോഗിക്കാനും പദ്ധതിയുണ്ട്. കല്യാണ ഫോട്ടോ ഷൂട്ടുകൾക്കും ബസ് വാടകയ്ക്കു നൽകും.