


കൊച്ചി : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കണമെന്നും, ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കമ്പനിനിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം 2006 നുശേഷം കണക്കുകള്‍ ബോധിപ്പിച്ചിട്ടില്ല. അതിനാല്‍ ഭരണസമിതിക്ക് തുടരാന്‍ യോഗ്യതയില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിയില്‍ വിശദമായ വാദം കേട്ടശേഷമാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ജസ്റ്റിസ് ടി ആര് രവിയുടെ ഉത്തരവ്.
നിയമപ്രകാരം വെള്ളാപ്പള്ളി നടേശന് ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വിലയിരുത്തി. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രസിഡന്റ് എംഎന്‍ സോമന്, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവര്‍ക്കും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കി. നാലുപേരെയും സ്ഥാനത്തു നിന്നും നീക്കിയതായും, പകരം പുതിയ ഡയറക്ടര്‍ബോര്‍ഡ് നിയമാനുസൃതം തെരഞ്ഞെടുപ്പ് നടത്തി രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്എന്‍ഡിപി യോഗത്തിന്റെ ഭരണചുമതല നടത്തുന്നതിനായി സര്‍ക്കാര്‍ ഡയറക്ടര്‍മാരെ നാമനിര്‍ദേശം ചെയ്യണം. അങ്ങനെ താല്‍ക്കാലിക ഡയറക്ടര്‍ ബോര്‍ഡ് എസ്എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകണം. അതോടൊപ്പം താല്‍ക്കാലിക ഡയറക്ടര്‍ ബോര്‍ഡ് നിയമാനുസൃതമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വെള്ളാപ്പള്ളി നടേശനെ മാറ്റി, എസ്എൻഡിപി യോഗത്തിന്റെ ഭരണത്തിനായി അഡ്മിനിസ്ട്രേറ്ററെ നിയോഗിക്കണമെന്നാണ് എംകെ സാനു അടക്കമുള്ളവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളാപ്പള്ളിയുടെ ഏകാധിപത്യമാണ് സംഘടനയില്‍ നടക്കുന്നത്. കൃത്യമായ കണക്കുകള്‍ സംഘടനയെ ബോധിപ്പിക്കുന്നില്ല. എസ്എന്‍ഡിപിയോഗത്തില്‍ വലിയ ക്രമക്കേടുകളാണ് നടക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.