

ന്യൂഡല്‍ഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള എല്‍എന്‍ജി വിതരണത്തില്‍ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍, കേന്ദ്രസര്‍ക്കാര്‍ അവശ്യവസ്തു നിയമം (1995) നടപ്പില്‍ വരുത്തി. പെട്രോളിയം, പ്രകൃതിവാതകം എന്നിവയ്ക്കാണ് നടപടി ബാധകമാകുക. ഇതിന്റെ ഭാഗമായി 2026 ലെ പ്രകൃതിവാതക (വിതരണ നിയന്ത്രണം) ഉത്തരവ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. 2026 മാര്‍ച്ച് 9-ന് പുറത്തിറക്കിയ ഉത്തരവ്, ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉടന്‍ പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ അറിയിച്ചു.
വിജ്ഞാപനം പ്രകാരം ഗ്യാസ് ഉപഭോക്താക്കളെ വ്യത്യസ്ത മുന്‍ഗണനാ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മേഖലയിലേക്കുമുള്ള വിതരണം അവരുടെ മുന്‍കാല ഉപഭോഗത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നു. ദൈനംദിന ഉപയോഗത്തിനും ഊര്‍ജ്ജ വിതരണത്തിനും അത്യാവശ്യമായി കണക്കാക്കപ്പെടുന്ന മേഖലകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പൈപ്പ് നാച്ചുറല്‍ ഗ്യാസ് (PNG), ഗതാഗതത്തില്‍ ഉപയോഗിക്കുന്ന കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (CNG), LPG ഉത്പാദനം, പൈപ്പ്ലൈന് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഗ്യാസ് ഉപഭോഗത്തിന്റെ 100 ശതമാനം വരെ ഈ മേഖലകള്‍ക്ക് ലഭിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുവഴി ഗാര്‍ഹിക പാചക വാതക വിതരണം, വാഹനങ്ങള്‍ക്കുള്ള CNG ലഭ്യത, LPG ഉത്പാദനം എന്നിവ വലിയ തോതില്‍ പ്രതികൂലമായി ബാധിക്കപ്പെട്ടേക്കില്ലെന്നാണ് വിലയിരുത്തല്‍. മുന്‍ഗണനാ മേഖല രണ്ടില്‍ വളം പ്ലാന്റുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഗ്യാസ് ഉപഭോഗത്തിന്റെ 70 ശതമാനം വരെ ലഭിക്കും. രാസവള ഉല്പാദനത്തിന് മാത്രമേ വാതകം ഉപയോഗിക്കാവൂ എന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ഇതുപ്രകാരം രാസവള കമ്പനികള്‍ രാസവളങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് മാത്രമാണ് വാതകം ഉപയോഗിക്കുന്നതെന്ന് സ്ഥിരീകരിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. ഒരു പ്ലാന്റിലേക്ക് അനുവദിച്ച ഗ്യാസ് മറ്റൊരു യൂണിറ്റിലേക്ക് മാറ്റാന്‍ കഴിയില്ല. തേയില വ്യവസായങ്ങള്‍, നിര്‍മ്മാണ യൂണിറ്റുകള്‍, ദേശീയ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് വ്യാവസായിക ഉപഭോക്താക്കള്‍ എന്നിവരെ മുന്‍ഗണനാ മേഖല മൂന്നില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശരാശരി ഗ്യാസ് ഉപഭോഗത്തിന്റെ 80% ഈ വ്യവസായങ്ങള്‍ക്ക് ലഭിക്കും.
സിറ്റി ഗ്യാസ് വിതരണ ശൃംഖലകള്‍ വഴി ഗ്യാസ് സ്വീകരിക്കുന്ന വ്യാവസായിക, വാണിജ്യ ഉപഭോക്താക്കളെ മുന്‍ഗണനാ മേഖല നാലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ശരാശരി ഉപഭോഗത്തിന്റെ 80 ശതമാനം വരെ ലഭിക്കും. എല്‍പിജി ക്ഷാമം ഇന്ത്യയുടെ ഗാര്‍ഹിക- വാണിജ്യ മേഖലകളെയും ബാധിക്കും. പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കുമെതിരെ നടപടിയുണ്ടാക്കുമെന്നും സിലിണ്ടര്‍ ബുക്കിങ്ങുകള്‍ക്ക് 25 ദിവസത്തെ ഇടവേളയുണ്ടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. എല്‍പിജിക്ക് പ്രതിസന്ധിയില്ലെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.