

തൃശൂർ : 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് തുടങ്ങി. ശമ്പള വർധനയിൽ യുഎൻഎയുമായി ധാരണയിൽ എത്താത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം.
മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളിൽ കൂടുതൽ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതോടെ സമരം പിൻവലിച്ചു. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിട്ട ആശുപത്രികളിലെ സമരം അവസാനിപ്പിച്ചു. മിനിമം വേതനം വർധിപ്പിച്ച കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല.
ഇന്നലെ തൃശൂരിൽ ചില മാനേജ്മെൻ്റുകളുമായി നടന്ന ചർച്ച വിജയിച്ചിരുന്നു. പിന്നാലെ തൃശൂർ ദയ ഹോസ്പിറ്റൽ, സൺ മെഡിക്കൽ ഹോസ്പിറ്റൽ, മദർ ഹോസ്പിറ്റൽ, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റൽസ് ഗ്രൂപ്പ് എന്നിവിടങ്ങളിൽ സമരമവസാനിപ്പിച്ചു. നഴ്സുമാർ ജോലിയിലും പ്രവേശിച്ചു.
ഒത്തുതീർപ്പിന് തയ്യാറാവാത്ത ആശുപത്രികളിൽ അനിശ്ചിതകാല സമ്പൂർണ പണിമുടക്ക് തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. മാനേജ്മെൻ്റ് കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈടേഴ്സ് ഇന്ത്യയും യുഎൻഎയും ആയി നടന്ന ചർച്ചയിലാണ് ഹോസ്പിറ്റലുകളിലെ സമവായം ഉണ്ടായത്.