


തിരുവനന്തപുരം : സിപിഐ സ്ഥാനാർത്ഥികളെ ഇന്നറിയാം. സ്ഥാനാർത്ഥി നിർണയത്തിനായി സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ഇന്ന് ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കൗൺസിലുകളും ശിപാർശ ചെയ്ത പേരുകൾ ചർച്ചചെയ്ത് സംസ്ഥാന എക്സിക്യൂട്ടീവ് ധാരണയിലെത്തും. സംസ്ഥാന കൗൺസിലിൽ ആയിരിക്കും അന്തിമ തീരുമാനം.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ സ്ഥാനാർത്ഥിയാകും. നാദാപുരത്ത് പി. വസന്തം, പി ഗവാസ് എന്നിവരാണ് പട്ടികയിൽ. മൂവാറ്റുപുഴയിൽ എൻ അരുൺ മത്സരിക്കും.തൃശ്ശൂരിൽ പല പേരുകൾ ഉണ്ടെങ്കിലും സിനിമാതാരം ജയരാജ് വാര്യരിനാണ് കൂടുതൽ സാധ്യത. ജയരാജ് വാര്യരുമായി സിപിഐ – സിപിഐഎം നേതൃത്വം ചർച്ച നടത്തി. തൃശ്ശൂരിന്റെ വികാരം പ്രകടമാക്കുന്ന സ്ഥാനാർത്ഥിയെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന സമിതിയിൽ അന്തിമ തീരുമാനം ഉണ്ടാകുക. മണ്ണാർക്കാട് പൊതുസ്വതന്ത്രനെയാണ് പരിഗണിക്കുന്നത്.
ഹരിപ്പാട് ടി.ടി ജിസ്മോൻ മത്സരിക്കും. ചാത്തന്നൂരിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ രാജേന്ദ്രനും, പുനലൂരിൽ അജയ പ്രസാദും, കരുനാഗപ്പള്ളിയിൽ എം എസ് താരയും മത്സരിക്കും. ചിറയിൻകീഴിൽ മനോജ് ബി ഇടമനയാണ് സ്ഥാനാർത്ഥി. അടൂരിൽ സ്ഥാനാർത്ഥിയെ ചൊല്ലി ഭിന്നതയുണ്ട്. സ്ഥാനാർത്ഥികളെ തീരുമാനിച്ചാലും ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല.