

തിരുവനന്തപുരം : തിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് ശ്രീലേഖയുടെ വോട്ട് അസാധുവായത്.
ക്വാറം തികയാത്തതിനെ തുടര്‍ന്ന് ചില സ്ഥിരം സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത ദിവസവും തുടരും. എട്ട് സ്റ്റാന്റിങ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്.
ശ്രീലേഖ കൂടി അംഗമായ നഗരാസൂത്രണ സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പിലാണ് അവരുടെ വോട്ട് അസാധുവായത്. മറ്റ് സ്ഥിരം സമിതികളിലേക്കുള്ള വോട്ടുകള്‍ കൃത്യമായി ചെയ്തിരുന്നു. സിപിഐഎമ്മിലെ മുതിര്‍ന്ന നേതാവ് ആര് പി റെജിയുടെ വോട്ടും ഇത്തരത്തില്‍ അസാധുവായിട്ടുണ്ട്.
വോട്ടെടുപ്പ് പൂർത്തിയായ ശേഷം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 12 അംഗ സമിതിയിലേക്കുള്ള നിർണായക വോട്ടെടുപ്പായിരുന്നു ഇത്. വിഷയത്തിൽ ബിജെപി നേതൃത്വമോ ശ്രീലേഖയോ പ്രതികരിച്ചിട്ടില്ല. അതേസമയം എട്ട് സ്ഥിരം സമിതികളിൽ 3 സമിതികളിൽ മാത്രമാണ് ക്വാറം തികഞ്ഞത്. ഇനിയും ക്വാറം തികയാൻ 5 സമിതികൾ കൂടിയുണ്ട്. വെള്ളിയാഴ്ചയോടെയായിരിക്കും തെരഞ്ഞെടുപ്പ് പൂർത്തിയാകുക.