തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കഴിഞ്ഞ ശനിയാഴ്ച എസ്ഐടിക്ക് മുന്നില്‍ ഹാജരായത് പകല്‍വെളിച്ചത്തിലാണ്. എംഎല്‍എ ബോര്‍ഡ് വെച്ച, സ്ഥിരം ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിലാണ് എത്തിയത്. രഹസ്യ കേന്ദ്രത്തിലായിരുന്നില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേര്‍ന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്തുവെച്ചാണ് മൊഴി രേഖപ്പെടുത്തിയത് എന്നും കടകംപള്ളി സുരേന്ദ്രന് സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
മൊഴി നല്കിയ ശേഷം എംഎല്‍എ കാറില്‍ തന്നെയാണ് മടങ്ങിപ്പോയത്. ശബരിമല സ്വര്‍ണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഉണ്ണികൃഷ്ണന് പോറ്റി നല്കിയ അപേക്ഷയിന്മേല് അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാന്‍ എഴുതി ഒപ്പിട്ടു നല്കി എന്നാണ് ഒരു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തത്. ആ കുറിപ്പ് എഴുതിയ അപേക്ഷ പുറത്തു വിടണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണന് പോറ്റിക്ക് സഹായം ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതായി സ്വര്‍ണ്ണപ്പാളി കൈമാറാന്‍ ഉത്തരവിട്ട ഫയലുകളില്‍ പരാമര്‍ശമുണ്ട് എന്നാണ് മറ്റൊരു ആരോപണം. അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കില്‍ അതും പുറത്തുവിടൂ, ജനങ്ങള്‍ കാണട്ടെ. കടകംപള്ളി സുരേന്ദ്രന് ആവശ്യപ്പെട്ടു.
ഉണ്ണികൃഷ്ണന് പോറ്റിയുടെ സ്പോണ്സര്ഷിപ്പില് മണ്ഡലത്തില്‍ വീട് വെച്ചു കൊടുത്തു എന്ന ആരോപണവും കടകംപള്ളി സുരേന്ദ്രന് നിഷേധിച്ചു. തന്റെ മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെ പേര്‍ക്ക് സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടുകള്‍ നിര്‍മിച്ചു നല്കാന് കഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍ അതില്‍ ഒന്നുപോലും ഉണ്ണികൃഷ്ണന് പോറ്റിയുടെ സ്പോണ്സര്ഷിപ്പില് നിര്‍മ്മിച്ചതല്ല. ഇനി മറിച്ച് അത്തരത്തിലൊരു വീട് നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ആ വീടും അതിലെ ഗുണഭോക്താക്കളെയും ജനങ്ങളെ കാണിക്കാനുള്ള ‘വലിയ മനസ്സെങ്കിലും’ നിങ്ങള്‍ കാണിക്കണം. സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ തനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയില്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ വിഡി സതീശന് കഴിഞ്ഞിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.