


ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വോട്ടുകൊള്ള ആരോപണത്തില്‍ പരാമര്‍ശിച്ച ബ്രസീല്‍ മോഡല്‍ പ്രതികരണവുമായി രംഗത്തെത്തി. ബ്രസീലിയന്‍ മോഡല്‍ ലാരിസ്സയാണ് നവമാധ്യമത്തിലൂടെ പ്രതികരണവുമായി എത്തിയത്. തന്നെ തട്ടിപ്പിനായി ഉപയോഗിച്ചത് ഞെട്ടിച്ചു. ഇതെന്തു ഭ്രാന്താണെന്ന് ലാരിസ്സ വീഡിയോ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
ഒരു തമാശ പറയാനുണ്ട് എന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ഹലോ ഇന്ത്യ, ഇത് നിങ്ങള്‍ക്കാണ്. എന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയയില്‍ ഉപയോഗിച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് വിചിത്രമാണ്. ഇന്ത്യയിലെ രാഷ്ട്രീയവുമായി എനിക്ക് ഒരു ബന്ധവുമില്ല. ഒരു സുഹൃത്താണ് എന്റെ ഫോട്ടോ ഇന്ത്യയില്‍ ദുരുപയോഗം ചെയ്തുവെന്ന വിവരം അറിയിച്ചതെന്നും ലാരിസ്സ വ്യക്തമാക്കി.
തന്റെ ഫോട്ടോ സ്റ്റോക്ക് ഇമേജ് പ്ലാറ്റ്ഫോമില്‍ നിന്നും താനറിയാതെ എടുത്ത് ഉപയോഗിച്ചതാണ്. താന്‍ ഒരിക്കലും ഇന്ത്യയില്‍ പോയിട്ടില്ല. എന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പോരടിക്കുന്നു. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല. ഇതു കണ്ട് എല്ലാവരും ചിരിക്കുകയാണ്. താന്‍ ഇന്ത്യയിലെ ജനങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു എന്നും ബ്രസീലിയന്‍ മോഡല്‍ ലാരിസ്സ പറയുന്നു.
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിന്റെ തുടക്കത്തിലായിരുന്നു വോട്ടര്‍പട്ടികയില്‍ കടന്നു കൂടിയ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം രാഹുല്‍ പ്രദര്‍ശിപ്പിച്ചത്. സീമ, സ്വീറ്റി, സരസ്വതി, രശ്മി, വില്‍മ തുടങ്ങി വ്യത്യസ്ത പേരുകളിലായി ഒരേ ചിത്രത്തില്‍ വോട്ടര്‍പട്ടികയില്‍ ഇടം നേടി 10 ബൂത്തുകളിലായി 22 വോട്ടുകള്‍ രേഖപ്പെടുത്തിയെന്നായിരുന്നു രാഹുലിന്റെ അവകാശവാദം.