


കൊച്ചി : പുത്തൻവേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകക്കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. അസം സ്വദേശിയായ പരിമൾ സാഹു (മുന്ന)വിനെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. 2018 മാര്‍ച്ച് 18-ന് രാത്രിയായിരുന്നു കൊലപാതകം നടന്നത്.
പറവൂർ പുത്തൻവേലിക്കര സ്വദേശി മോളിയാണ് കൊല്ലപ്പെട്ടത്. ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന മോളിയെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചു. ചെറുത്ത വീട്ടമ്മയെ കഴുത്തില്‍ കുടുക്കിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. മോളിയുടെ വീടിന്റെ ഔട്ട്ഹൗസിലാണ് പ്രതി വാടകയ്ക്ക് താമസിച്ചിരുന്നത്.
പുത്തൻവേലിക്കരയിലെ കോഴിക്കടയിലെ ഡ്രൈവറായിരുന്ന പരിമൾ സാഹു. കൊലക്കേസിൽ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പരിമൾ സാഹുവിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. വധശിക്ഷയ്ക്കു പുറമെ, ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷം തടവും പിഴയും വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചിരുന്നു.