


ചെന്നൈ : ടിവികെ നേതാവും നടനുമായ വിജയ്യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നാലെയാണ് കോടതി ബസ് പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്. വിജയ്യുടെ കാരവാന് നാമക്കല്‍ പൊലീസ് വൈകാതെ തന്നെ പിടിച്ചെടുക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പ്രത്യേകാന്വേഷണ സംഘത്തിന് പൊലീസ് കൈമാറിയിട്ടുണ്ട്.
തിക്കിലും തിരക്കിലും പെട്ട് ബൈക്ക് പ്രചരണ വാഹനത്തിനടിയില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബൈക്ക് ബസിനടിയില്‍പ്പെട്ടിട്ടും ബസ് നിര്‍ത്താതെ മുമ്പോട്ടെടുത്തുവെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. ഇത് സാധാരണഗതിയിലുള്ള ഒരു അപകടമല്ലെന്നും എന്തുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും കോടതി പൊലീസിനോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രചരണ വാഹനം പിടിച്ചെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
പ്രദേശത്തുള്ള സിസിടിവികളും വിജയ്യുടെ പ്രചരണ ബസിനകത്തുനിന്നും പുറത്തുനിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കരൂരില്‍ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ റാലിക്കിടെ 41 പേര് മരിച്ച സംഭവത്തില്‍ നടന് വിജയ് ഉള്‍പ്പെടെയുള്ള നേതാക്കളെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ദുരന്തമുണ്ടായ ഉടനെ അണികളെ ഉപേക്ഷിച്ച് സ്ഥലം വിട്ട ടിവികെ നേതാക്കളെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ദുരന്തമുണ്ടായ ഉടന്‍ നേതാവ് സംഭവസ്ഥലത്തുനിന്ന് അപ്രത്യക്ഷനാവുകയാണ് ചെയ്തത്. അത് നേതാക്കള്‍ക്കു പറ്റിയ ഗുണമല്ലെന്നു പറയേണ്ടിവന്നതില്‍ ദുഃഖമുണ്ട്. ആപത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. എത്രയോ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് ജീവന് നഷ്ടമായത്. പക്ഷേ, നേതാക്കള്‍ക്ക് ഒട്ടും പശ്ചാത്താപമില്ല. -കോടതി പറഞ്ഞു. ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം (എസ്ഐടി) സംഭവം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.