


തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമത്തില്‍ നിന്നു വിട്ടുനിന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളിലും യുഡിഎഫിലും അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ, രാഹുല്‍ ഗാന്ധിയെ രംഗത്തിറക്കി പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നീക്കവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ ശബരിമലയില്‍ എത്തിക്കാനോ, അല്ലെങ്കില്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാനാ ആണ് ഒരു വിഭാഗം നേതാക്കള്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യം യുഡിഎഫ് നേതാക്കള്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്.
വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം രാഹുലിനെ അറിയിച്ചതായി മുതിര്‍ന്ന യുഡിഎഫ് നേതാവ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. നിലവില്‍ യുഡിഎഫിന് അകത്ത് നേതൃപരമായ ശൂന്യതയുണ്ട്. എന്‍എസ്എസ് ഉള്‍പ്പടെയുള്ള സമുദായ സംഘടനകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിവുള്ള നേതാക്കളില്ലെന്നും ശബരിമല പ്രക്ഷോഭ കാലഘട്ടത്തില്‍ ചെയ്തതുപോലെ ഹിന്ദുവികാരങ്ങള്‍ ഉള്‍ക്കൊളേളണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ പെട്ടന്നുള്ള രാഷ്ട്രീയ സന്ദര്‍ശനം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വെക്കുമെന്നതിനാല്‍ മണ്ഡല മകരവിളക്ക് കാലത്ത് അദ്ദേഹത്തെ ശബരിമലയില്‍ എത്തിക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണ്. സംഗമത്തോട് സഹകരിച്ചില്ലെങ്കിലും ചില നേതാക്കളുടെ പെരുമാറ്റം തങ്ങള്‍ അയ്യപ്പ സംഗമം ബഹിഷ്കരിക്കുന്നുവെന്ന സന്ദേശമാണ് നല്‍കിയത്. തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ആവശ്യമെങ്കില്‍ ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാമെന്ന നിര്‍ദേശം നല്കാന് കഴിഞ്ഞില്ലെന്ന് മറ്റൈാരു നേതാവ് പറഞ്ഞു.
രാഹുല്‍ പതിവായി ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനാല്‍ ശബരിമല സന്ദര്‍ശനവും ആളുകള്‍ രാഷ്ട്രീയ ലക്ഷ്യമെന്ന രീതിയില്‍ കാണില്ലെന്നും നേതാക്കള്‍ കണക്കൂകൂട്ടുന്നു. ശബരിമല വിഷയത്തില്‍ അദ്ദേഹം ഒന്നും പറയേണ്ടതില്ല. സന്ദര്‍ശനത്തിന് ആയിരം വാക്കുകളുടെ ശക്തിയുണ്ടാകുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ചില ന്യൂനപക്ഷ സമുദായ നേതാക്കളെ മാത്രം സന്ദര്‍ശിക്കുന്നുവെന്ന പ്രിയങ്കയ്ക്കെതിരായ ആക്ഷേപത്തിനും ഇതോടെ പരിഹാരമാകുമെന്നും നേതാക്കള്‍ കരുതുന്നു.
അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിലും പാര്‍ട്ടിക്കുള്ളിലും യുഡിഎഫിലും ഭിന്നതയുണ്ട്. സംഗമം നടത്തിയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ്. ഇതിനെ എങ്ങനെ ഭൂരിപക്ഷ പ്രീണനം എന്നുപറയാനാകുമെന്ന് ഒരുവിഭാഗം നേതാക്കള്‍ ചോദിക്കുന്നു.