


തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമത്തെ എതിര്‍ത്ത് ബിജെപിയും കോൺഗ്രസും. വിലക്കയറ്റം അടക്കമുള്ള ഗുരുതര വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ചില നാടകങ്ങളുമായി സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുകയാണ്. അതിലൊന്നാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. പമ്പയില്‍ നടക്കുന്നത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ സമ്മേളനമാണ്. തട്ടിപ്പു സംഗമമാണിതെന്നും എംടി രമേശ് പറഞ്ഞു.
അയ്യപ്പ സംഗമത്തിന്റെ സാങ്കേതികതയെ കോടതി ചോദ്യം ചെയ്തതാണ്. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടി വേണ്ടെന്ന് പറയാനാവില്ലെന്നതു കൊണ്ടുമാത്രമാണ് കോടതി അനുവദിച്ചത്. സംഗമത്തിന്റെ ഉദ്ദേശശുദ്ധി എന്താണെന്ന് അടക്കം കോടി ചോദിച്ച ഒരു ചോദ്യത്തിനും സര്‍ക്കാരിന് മറുപടി നല്കാന് സാധിച്ചില്ല. ബിജെപിയും ഇക്കാര്യങ്ങള്‍ തന്നെയാണ് ചോദിച്ചത്. അയ്യപ്പസംഗമത്തില്‍ ഏതെങ്കിലും അയ്യപ്പ സംഘടനകള്‍ പങ്കെടുക്കുന്നുണ്ടോയെന്നും എം ടി രമേശ് ചോദിച്ചു.
ശബരിമല തന്ത്രി കുടുംബം, പന്തളം രാജകൊട്ടാരം, ഇന്ത്യയ്ക്കകത്തെ ചെറുതും വലുതുമായ അയ്യപ്പ സംഘടനകള്‍ ആരെങ്കിലും പ്രതിനിധികളെ അയക്കുന്നുണ്ടോ?. അയ്യപ്പ ക്ഷേത്രവുമായി ബന്ധപ്പെട്ട മലയരയ സഭ അടക്കമുള്ള സമുദായങ്ങളും പങ്കെടുക്കുന്നുണ്ടോ?. ഇവരാരും പങ്കെടുക്കുന്നില്ല എന്നതാണ് സത്യം. സംഗമത്തില്‍ എല്‍ഡിഎഫിന്റെ ഘടകകക്ഷി നേതാക്കളും കുറേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, കുറേ പണക്കാരുമാണ് സംഗമത്തില്‍ പങ്കെടുക്കാനെത്തുന്നത്. പണക്കാരെ വിളിച്ചിട്ടുള്ളത് എല്‍ഡിഎഫിന് പണം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും എംടി രമേശ് പറഞ്ഞു.
ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി വിജയന്റെ നേതതൃത്വത്തിലുള്ള സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്കിയ തുറന്ന കത്തിലാണ് കെ സി വേണുഗോപാല്‍ എം പി ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നല്കിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിനു ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാര്‍ത്ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹവുമായി ചര്‍ച്ച നടത്താതെ കോടതി വിധി നടപ്പാക്കാനായി സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിച്ചത് വിശ്വാസികളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. അതിന് കാരണഭൂതനായ ആളുതന്നെ ആചാര സംരക്ഷണത്തിനെന്ന പേരില്‍ അയ്യപ്പ സംഗമം നടത്തുന്നത് വിരോധാഭാസമാണ്. സി പി എമ്മിലെ ദേവസ്വം മന്ത്രിമാര്‍ അയ്യപ്പനെ കൈകൂപ്പി വണങ്ങാന്‍ തയ്യാറാകാത്ത് തന്നെ വിശ്വാസത്തോടുള്ള അനാദരവാണ്. സുപ്രീംകോടതിയില്‍ യു ഡി എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനത്തിന് ഇടതു സര്‍ക്കാര്‍ കൂട്ടുനിന്നത്. ആ സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? ചുരുങ്ങിയപക്ഷം നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാണോ ?. ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന സ്വര്‍ണ്ണം പോലും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് എങ്ങനെയാണ് ഭക്തരുടെ വിശ്വാസം നേടിയെടുക്കാനാവുകയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.