


കൽപ്പറ്റ : ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ആക്രമിച്ചു എന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. കണ്ടാൽ അറിയാവുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ്. എംഎൽഎയുടെ കൽപ്പറ്റ ഓഫീസിൽ നാശം വരുത്തി എന്ന പരാതിയിലാണ് കേസ്. വയനാട് ഡി സി സി ട്രഷറർ എൻ എം വിജയൻറെ മരുമകൾ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ഇന്നലെ ഡിവൈഎഫ്ഐ പ്രവർത്തകർ എംഎൽഎയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഓഫീസിന് ഷട്ടര്‍ ഇടണമെന്നും ജോലി ചെയ്യുന്നവര്‍ പുറത്ത് പോകണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.
കല്‍പ്പറ്റ നഗരത്തില്‍ ഇറങ്ങാന്‍ ടി സിദ്ദിഖിനെ അനുവദിക്കില്ലെന്ന് ഭിഷണിപ്പെടുത്തിയതിന് പിന്നാലെയാണ് നഗരത്തിലുടെ നടന്ന് പ്രതിഷേധം അറിയിച്ചത്. മാര്‍ച്ച് നടത്തുന്നതിന് എതിരല്ലെന്നും എന്നാല്‍ ഭീഷണിയും ധിക്കാരവും വിലപ്പോകില്ലെന്നും എംഎൽഎ പറഞ്ഞു.
അതേസമയം,മാര്‍ച്ചിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ടി സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിൽ ക്രിമിനലുകൾ അഴിഞ്ഞാടിയത് പൊലീസ് സംരക്ഷണയിൽ ആയിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. സിപിഐഎം പോഷക സംഘടന പോലെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭരണ പാർട്ടി അംഗങ്ങളുടെ എല്ലാ ക്രിമിനൽ പ്രവർത്തനങ്ങൾക്കും കൂട്ട് നിൽക്കുകയാണ്. നിയമവിരുദ്ധമായ എന്ത് പ്രവൃത്തി ചെയ്യാനും സിപിഐഎം ക്രിമിനലുകൾക്ക് പൊലീസ് സംരക്ഷണം നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും വി ഡി സതീശൻ പറഞ്ഞു. എംഎൽഎയുടെ ഓഫീസിന് നേരെ നടന്നത് ഡിവൈഎഫ്ഐയുടെ കാടത്തമാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം.