

തൃശൂര്‍ : സിപിഐഎം നേതാക്കളുടെ അഴിമതി ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി തന്നോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നതെന്ന് നിബിന് ശ്രീനിവാസന്. നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ശരത്പ്രസാദിനെതിരെ പാര്‍ട്ടി എന്തുനടപടി സ്വീകരിക്കുമെന്നും നിബിന് ചോദിച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്ന് നിബിനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ശബ്ദരേഖ പുറത്തുവന്നത്. നിബിന് ശ്രീനിവാസനോട് ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
പാര്‍ട്ടിക്കെതിരെ പരസ്യപ്രതികരണം നടത്തിയതിനും കള്ളപ്രചാരണങ്ങള്‍ നിരന്തരം നടത്തിയതിനുമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ വിശദീകരണം. അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് തന്നെ പുറത്താക്കിയതെന്ന് നിബിന് ശ്രീനിവാസന് പറഞ്ഞു. തന്നോട് വിശദീകരണം പോലും ചോദിക്കാതെയാണ് സംഘടനാ നടപടിയെടുത്തത്. അഴിമതിക്കെതിരെ തന്റെ പേരാട്ടം തുടരുമെന്നും നിബിന് ശ്രീനിവാസന് പറഞ്ഞു. അഴിമതി സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഉള്‍പ്പടെ പരാതി നല്‍കിയിരുന്നു. അതില്‍ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പരസ്യപ്രതികരണവുമായി രംഗത്തെത്തിയതെന്നും നിബിന് മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമാണ് ഡിവൈഎഫ്്ഐ നേതാവിന്റെ ശബ്ദരേഖയില്‍ പറയുന്നത്. പിരിവ് നടത്തിയാല്‍ ഏരിയ സെക്രട്ടറിക്ക് പതിനായിരം കിട്ടുമെന്നും ജില്ലാ ഭാരവാഹി ആയാല്‍ ഇരുപത്തിഅയ്യായിരത്തിന് മുകളിലും പാര്‍ട്ടി കമ്മിറ്റിയിലെത്തിയാല്‍ ഒരുലക്ഷം വരെയാകും പിരിവെന്നും ഡിവൈഎഫ്ഐ നേതാവ് പറയുന്നു.
നേതാക്കള്‍ വലിയ വലിയ ഡീലേഴ്സാണെന്നും എം.കെ. കണ്ണന് കോടാനുകോടി രൂപയുടെ സ്വത്തുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു. രക്ഷപെട്ടത് രാഷ്ട്രീയംകൊണ്ടാണ്. കണ്ണന് കപ്പലണ്ടിക്കച്ചവടം നടത്തിയിരുന്നയാള്‍. വര്‍ഗീസ് കണ്ടംകുളത്തി നടത്തുന്നത് നിസാര ഡീലല്ലെന്നും പറയുന്നു. എ.സി. മൊയ്തീന് അപ്പര്‍ ക്ലാസിനിടയില്‍ ഡീല്‍ നടത്തുന്നയാളെന്നും ശബ്ദരേഖയില്‍ പറയുന്നു.
അതേസമയം, സംഭവത്തില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടുമെന്ന് ജില്ലാ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ഡിവൈഎഫ് നേതാവ് പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും അബ്ദുള്‍ ഖാദര്‍ വ്യക്തമാക്കി. പുറത്തുവന്നത് അഞ്ച് വര്‍ഷം മുന്‍പുള്ളതാണെന്നും ഇങ്ങനെ പറയാനുണ്ടായ കാരണമെന്താണെന്നതില്‍ ശരത് പ്രസാദിനോട് വിശദീകരണം തേടുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു.