


കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ ഫോണും ലഹരിയും എറിഞ്ഞു കൊടുക്കുന്നതിന് 1000 മുതല്‍ 2000 രൂപ വരെ കൂലി ലഭിക്കാറുണ്ടെന്ന് വെളിപ്പെടുത്തല്‍. മൊബൈല്‍ എറിഞ്ഞു കൊടുക്കുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ് ആണ് പൊലീസിന് മൊഴി നല്‍കിയത്. ദേശീയ പാതയോട് ചേര്‍ന്നുള്ള മതിലിനു സമീപത്തു നിന്നാണ് മൊബൈലും ലഹരി വസ്തുക്കളും അകത്തേക്ക് എറിഞ്ഞു നല്‍കുന്നത്.
നേരത്തെ നിര്‍ദേശിക്കുന്നതനുസരിച്ച് ജയിലിനകത്തെ അടയാളങ്ങളിലേക്കാണ് മൊബൈലും ലഹരി മരുന്നുകളും എറിഞ്ഞു നല്‍കുകയെന്നും അക്ഷയ് മൊഴിയില്‍ പറഞ്ഞു. ജയിലിനു പുറത്തുള്ള ആളാണ് ലഹരി വസ്തുക്കളും മൊബൈലും എറിഞ്ഞു നല്കാന് ഏല്‍പ്പിക്കുക. ജയില്‍ പരിസരത്ത് എത്തേണ്ട സമയവും അറിയിക്കും. മൊബൈലുമായി ഈ സമയത്ത് എത്തുമ്പോള്‍ ജയിലിനകത്തു നിന്ന് പുറത്തേക്ക് കല്ലെറിഞ്ഞോ മറ്റോ സൂചന നല്‍കും. ഇതോടെ, അപ്പുറത്ത് ആളുണ്ടെന്ന് ഉറപ്പാക്കി പുറത്തു നിന്നുള്ളവര്‍ മതിലിനു മുകളിലൂടെ സാധനങ്ങള്‍ എറിഞ്ഞു നല്‍കും. ജയില്‍പുള്ളികള്‍ക്ക് സാധനം കിട്ടിക്കഴിഞ്ഞാല്‍ ഗൂഗിള്‍ പേ വഴി പണം ലഭിക്കും. ലഹരി വസ്തുക്കളും മറ്റും ഏല്‍പ്പിച്ച ആള് തന്നെയായിരിക്കും പണവും നല്‍കുന്നത്. അതിനാല്‍ തടവുകാരും സാധനങ്ങള്‍ എറിഞ്ഞു നല്‍കുന്നവരുമായി ബന്ധമുണ്ടാകില്ല.
ഇന്നലെയാണ് ജയിലിലെ മതില്‍ക്കെട്ടിനു പുറത്തുനിന്ന് മൊബൈല്‍ ഫോണും പുകയില ഉല്പന്നങ്ങളും ജയിലിനുള്ളിലേക്ക് എറിഞ്ഞു നല്‍ക്കുന്നതിനിടെ അക്ഷയ് പിടിയിലായത്. കൂടെ ഉണ്ടായിരുന്ന രണ്ടു പേര് ഓടിരക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയിലിനുള്ളിലേക്ക് മൊബൈലും ലഹരി ഉല്പന്നങ്ങളും എറിഞ്ഞു നല്കുന്ന റാക്കറ്റിനെ കുറിച്ച് അക്ഷയ് പൊലീസിനോട് പറഞ്ഞത്.