


കണ്ണൂർ : പുതിയ ബസ് സ്റ്റാൻഡിൽ ലഹരി ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെ കണ്ണൂർ ടൗൺ പൊലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് പിടികൂടി. ജില്ലയിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സോടോക്സ മൊബൈൽ ടെസ്റ്റ് സിസ്റ്റം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്.
പയ്യന്നൂർ–കോഴിക്കോട് റൂട്ടിലോടുന്ന ബസ് ഡ്രൈവറായ പള്ളിക്കുന്ന് സ്വദേശി പി രൂപേഷാണ് പിടിയിലായത്. ഉമിനീർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചതിനെ തുടർന്ന് പ്രതിയെയും ബസും കസ്റ്റഡിയിലെടുത്തു.
കണ്ണൂർ സിറ്റി പൊലീസിന് വേണ്ടി സീ സൈഡ് റോട്ടറി ക്ലബിന്റെ സഹായത്തോടെ വാക്കറോ ഫൗണ്ടേഷന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സോടോക്സ മൊബൈൽ ടെസ്റ്റ് സിസ്റ്റം ആഗസ്റ്റ് അഞ്ചിന് കൈമാറിയിരുന്നു. ഈ ഉപകരണം ഉപയോഗിച്ച് നടത്തിയ ആദ്യ ലഹരി പരിശോധനയാണിത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ കൂടുതൽ പരിശോധനകളും സോടോക്സ മൊബൈൽ ടെസ്റ്റ് സിസ്റ്റത്തിന്റെ സേവനവും ഉണ്ടാകുമെന്നു കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ് അറിയിച്ചു. റെയ്ഡിന് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നിർദ്ദേശപ്രകാരം എസ്ഐ ദീപ്തി വിവി, എഎസ്ഐ അരുൺ, സിപിഒ കിരൺ, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.