


കൊച്ചി : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ, പ്രതിപക്ഷ നേതാവ് വി ഡി സതീശന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കി. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാവിലെ 10 മണിക്ക് നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കിയത്. നിലവിലെ വിവാദങ്ങളില്‍ പ്രതിപക്ഷ നേതാവ് കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് ചര്‍ച്ച നടത്തി. കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനാണ് വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നടി ഉന്നയിച്ച വിഷയങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്നുവരും എന്നതിനാല്‍, ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് പ്രസ്മീറ്റ് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെറ്റുകാരനെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രാഹുലിനെ സംരക്ഷിക്കുന്നത് പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കും എന്നാണ് വിലയിരുത്തൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിന്നും രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. നിലവിൽ നിയമസഭാംഗമായി തുടരും. എന്നാൽ അടുത്ത തവണ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റും നൽകിയേക്കില്ലെന്ന് സൂചനയുണ്ട്.