


കൊച്ചി : ആള്‍ക്കൂട്ടാധിപത്യം അനുവദിക്കുന്നത് ജനാധിപത്യ വ്യവസ്ഥയുടെയും നിയമവാഴ്ചയുടെയും അവസാനത്തിന്റെ തുടക്കമാകുമെന്ന് ഹൈക്കോടതി. ഇത്തരം പ്രവണതകളെയും അതിക്രമങ്ങളെയും പൊലീസ് ഇരുമ്പുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്യണം. രാജ്യത്തിന്റെ ഭരണഘടനയെ മാനിക്കുകയും നിയമവാഴ്ച പാലിക്കുകയും വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിന്റെ നവീകരണ ജോലികള്‍ക്ക് പൊലീസ് സംരക്ഷണം അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ നിരീക്ഷണം. നിര്‍മാണം അവസാന ഘട്ടത്തിലെത്തിയിരിക്കെ ബസ് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ടുള്ള ബാരിക്കേഡുകള്‍ മാറ്റി ബസുകള്‍ കടത്തിവിടുകയും സ്വന്തമായി മറ്റൊരു ബസ് ഷെല്‍ട്ടറുണ്ടാക്കി ഗതാഗതം നിയന്ത്രിക്കുകയും ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ആള്‍ക്കൂട്ടത്തിന്റെ നടപടിക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
പഞ്ചായത്തിന്റെ ജനാധിപത്യ ഭരണത്തെ അട്ടിമറിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളാണ് ഹരജിയില്‍ വെളിപ്പെടുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. തദ്ദേശസ്ഥാപനത്തിന്റെ അധികാരം മാത്രമല്ല, മോട്ടോര്‍ വാഹന വകുപ്പിന്റെ അധികാര പരിധിയിലുള്ള ഗതാഗത നിയന്ത്രണം പോലും അവര്‍ ഏറ്റെടുത്തു. ഒരുപഞ്ചായത്തിന്റെ ഭരണം ആള്ക്കൂട്ടാധിപത്യത്തിലൂടെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ സംസ്ഥാന, കേന്ദ്ര ഭരണവും ഇതുപോലെ ഏറ്റെടുക്കാന്‍ ശ്രമിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. ജൂലൈ നാലിനുണ്ടായ ആള്‍ക്കൂട്ട അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ബസ് സ്റ്റാന്‍ഡ് നവീകരണത്തിന് പൊലീസ് സംരക്ഷണം നല്കാന് റൂറല്‍ എസ്.പിക്കും കുന്നത്തുനാട് എസ്.എച്ച്.ഒക്കും കോടതി നിര്‍ദേശം നല്കി.
ആള്‍ക്കൂട്ട ഇടപെടല്‍ ചോദ്യം ചെയ്തും ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പൊലീസ് സംരക്ഷണം തേടിയുമാണ് പഞ്ചായത്ത് പ്രസിഡന്റ് കോടതിയെ സമീപിച്ചത്. നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ജനങ്ങളുടെ ജീവന് അപകടമുണ്ടാകാതിരിക്കാനും ജോലി തടസ്സപ്പെടാതിരിക്കാനുമാണ് സ്റ്റാന്‍ഡിലേക്ക് പ്രവേശനം തടഞ്ഞത്. ഇതിനിടെയാണ് ജൂലൈ നാലിന് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അക്രമപരിപാടികള്‍ നടന്നത്. തോന്നുന്നിടത്തേക്ക് സൈന്‍ ബോര്‍ഡുകള്‍ മാറ്റിസ്ഥാപിച്ച് ഗതാഗതനിയന്ത്രണം ഏറ്റെടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.