


ധരംശാല : ധരംശാലയില്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്യവെ വികാരഭരിതനായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ജനങ്ങളെ സേവിക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും 30-40 വര്‍ഷം കൂടി ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ധരംശാലയിലെ മക്ലോഡ് ഗഞ്ചില്‍ 3 ദിവസത്തെ ടിബറ്റന്‍ ബുദ്ധസന്യാസിമാരുടെ സമ്മേളനത്തില്‍ തന്റെ 90ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പ്രാര്‍ഥനയില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.
തന്റെ ദീർഘായുസ്സിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘നിരവധി പ്രവചനങ്ങൾ നോക്കുമ്പോൾ, അവലോകിതേശ്വരന്റെ അനുഗ്രഹം ഉണ്ടെന്നു മനസ്സിലാകുന്നു. ഇതുവരെ പരമാവധി കാര്യങ്ങൾ ചെയ്തു. 30-40 വർഷം കൂടി ഞാൻ ജീവിച്ചിരിക്കുമെന്നാണ് വിശ്വസിക്കുന്നത്. നിങ്ങളുടെ പ്രാർഥനകൾ സഹായിക്കുന്നു’’ – അദ്ദേഹം പറഞ്ഞു
‘നമ്മുടെ രാജ്യം നഷ്ടപ്പെട്ടിട്ടും ഇന്ത്യയില്‍ തുടരുന്ന പ്രവാസത്തിനിടെ ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതായും ഇവിടെ ധരംശാലയില്‍ കഴിയാവുന്നവത്ര സേവിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നു’- അദ്ദേഹം പറഞ്ഞു. ജൂലൈ ആറിനാണ് ദലൈലാമയുടെ 90ാം ജന്മദിനം.കേന്ദ്രമന്ത്രിമാര്‍, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
തന്റെ മരണശേഷം തനിക്ക് പിന്‍ഗാമിയുണ്ടാകുമെന്ന് ബുധനാഴ്ച ദലൈലാമ പ്രഖ്യാപിച്ചിരുന്നു. 15ാം ദലൈലാമയെ കണ്ടെത്തുന്നതിനുള്ള അവകാശത്തെച്ചൊല്ലി ദലൈലാമയും ചൈനീസ് സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തന്റെ ഗാദന്‍ ഫോദ്രാങ് ട്രസ്റ്റ് പിന്‍ഗാമിയെ കണ്ടെത്തുമെന്നും അതു ചൈനയ്ക്കു പുറത്തുള്ള സ്വതന്ത്രമേഖലയില്നിന്ന് ആയേക്കാമെന്നും ദലൈലാമ ധരംശാലയില്‍ 90ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചുള്ള ഭിക്ഷുക്കളുടെ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ദലൈലാമയെ നിശ്ചയിക്കാന്‍ സ്വര്‍ണകലശത്തില്‍നിന്നു നറുക്കെടുക്കുന്നതടക്കം ചൈനയ്ക്കു പരമ്പരാഗത അവകാശമുണ്ടെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ നിലപാട്.