


കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു. പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. മൂന്നുനില കെട്ടിടത്തിലെ ഓര്‍ത്തോപീഡിക് വാര്‍ഡിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്.
വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വാര്‍ഡിലുണ്ടായിരുന്ന രോഗികളെ മറ്റ് ഭാഗത്തേക്ക് മാറ്റുകയാണ്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.
മെഡിക്കൽ കോളജിലെ പ്രവര്‍ത്തനരഹിതമായ കെട്ടിടമാണ് തകര്‍ന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. വാര്‍ഡ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ചെറിയ പരിക്കേറ്റതായാണ് പ്രാഥമിക വിവരമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കിഫ്ബിയില്‍നിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ഷിഫ്റ്റിങ്ങ് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച മുമ്പാണ് എടുത്തതെന്നും മന്ത്രി വീണ അറിയിച്ചു. പഴയ വസ്തുക്കള്‍ കൊണ്ടിടാന്‍ ഉപയോഗിച്ചിരുന്ന ഭാഗമാണ് തകര്‍ന്നതെന്ന് മന്ത്രി വി എന്‍ വാസവന് പറഞ്ഞു.
കെട്ടിടം തകര്‍ന്നു വീണതറിഞ്ഞ് മന്ത്രിമാരായ വിഎന്‍ വാസവനും വീണാ ജോര്‍ജും ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിയിരുന്നു. ഫയര്‍ഫോഴ്സ് അധികൃതരും, ഗാന്ധിനഗര്‍ പൊലീസും ഇടിഞ്ഞുവീണ സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൂന്നുനില കെട്ടിടത്തിലെ പതിനാലാം വാര്‍ഡിലെ ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ഭാഗമാണ് തകര്‍ന്നത്. രാവിലെ 10.45 ഓടെയായിരുന്നു അപകടം.
രണ്ടു സ്ത്രീകളും അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമാണ് കെട്ടിടം തകര്‍ന്നപ്പോള്‍ അവിടെയുണ്ടായിരുന്നതെന്നാണ് വിവരം. അപകടമുണ്ടായ ഉടന്‍ തന്നെ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പൊളിഞ്ഞു വീണതിന് സമീപത്തുള്ള ഭാഗത്ത് രോഗികളുടെ പായയും പാത്രങ്ങളും കിടക്കകളുമെല്ലാം ചിതറിക്കിടക്കുന്നത് കാണാം. ബലക്ഷയം കണ്ടെത്തിയതിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്നഭാഗമാണ് ഇടിഞ്ഞതെന്ന് സൂപ്രണ്ടും പറഞ്ഞു.