


തിരുവനന്തപുരം : നിലമ്പൂരിൽ സിപിഐഎം വോട്ടുകൾ പി.വി അൻവർ പിടിച്ചുവെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തിരുത്തേണ്ടത് തിരുത്തി മുന്നോട്ടു പോകുമെന്നും തനിക്കെതിരെ വിമർശനം ഉയർന്നു എന്നത് വ്യാജ വാർത്തയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വ്യാജ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ആർഎസ്എസ് പരാമർശവുമായി ബന്ധപ്പെട്ട തന്റെ വാക്കുകൾ തെരഞ്ഞെടുപ്പിൽ വോട്ട് കുറച്ചിട്ടില്ല എന്നാണ് എം.വി ഗോവിന്ദന്റെ വാദം. തനിക്കെതിരെ വിമർശനം ഉയർന്നുവെന്ന വാർത്തകളെയും സിപിഐഎം സംസ്ഥാന സെക്രട്ടറി തള്ളിക്കളഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും വർഗീയശക്തികളുമായി കൂട്ടുകൂടിയിട്ടും യുഡിഎഫിന് വോട്ട് കുറഞ്ഞുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഓർമ്മിപ്പിക്കുന്നത്. ഒരു ഭരണ വിരുദ്ധ വികാരവും ഉണ്ടായിട്ടില്ല. സംഘടനാ ദൗർബല്യങ്ങൾ പരിശോധിക്കണം, തിരുത്തണം. കോൺഗ്രസിന് ബിജെപിയുടേയും എസ്ഡിപിഐയുടേയും വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു. മാതാരാഷ്ട്ര വാദികളുമായുള്ള ലീഗ് കോൺഗ്രസ് കൂട്ടുകെട്ട് സമൂഹത്തിൽ ദൂരവ്യാപകമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.