കോഴിക്കോട് : സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസയച്ചു. എം.വി ഗോവിന്ദൻ ഇന്ന് ജമാഅത്തെ ഇസ്ലാമിക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെയാണ് വക്കിൽ നോട്ടീസ്.
ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാത്ത പ്രധാനപ്പെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെയാണ് അപകീർത്തി നോട്ടീസ്. ഏപ്രിൽ 23ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അധ്യക്ഷൻ പഹൽഗാം ആക്രമണത്തെ അപലപിച്ച് കൊണ്ട് നടത്തിയ പ്രസ്താവന നോട്ടീസിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
വ്യാജ പ്രചാരണം നടത്തി ഇസ്ലാമോഫോബിയ പടർത്തി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കനുള്ള ശ്രമമാണ് എം.വി ഗോവിന്ദൻ നടത്തുന്നതെന്ന് നോട്ടീസിൽ പറയുന്നു. ഒരു മുസ്ലീം സംഘടനയെ ദേശ വിരുദ്ധരും അപകടകാരികളുമായി ചിത്രീകരിച്ച് ഹിന്ദു ക്രിസ്ത്യൻ ജന വിഭാഗങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണവും സാമുതായിക സ്പർദ്ധയും വളർത്താനാണ് എം.വി ഗോവിന്ദന്റെ ശ്രമം എന്നും ആരോപണം ഉണ്ട്.
വ്യാജ പ്രസ്താവന തിരുത്തി പരസ്യമായി മാപ്പ് പറയണമെന്നും അപകീർത്തിക്ക് ഒരു കോടി രൂപ നഷ്ട്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിലെ ആവശ്യം. അഡ്വക്കേറ്റ് അമീൻ ഹസ്സൻ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.