ന്യൂഡൽഹി : ആർഎസ്എസ് അനുഭാവികൾ രാജ്യത്തെ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ആസൂത്രിത നുഴഞ്ഞു കയറ്റം നടത്തി സ്ഥാപനങ്ങൾ തകർക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച കോൺഗ്രസ് വാക്താവ് ജയ്റാം രമേശ് നടത്തിയ വിമർശനം.
2014 മുതൽ നുഴഞ്ഞു കയറ്റം നടക്കുന്നുണ്ട്. ഐസിഎച്ച്ആർ അതിനൊരുദാഹരണം മാത്രമാണെന്നാണ് ജയ്റാം രമേശിന്റെ വിമർശനം. സാമ്പത്തിക കുറ്റം ചുമത്തിയാണ് ഐസിഎച്ച്ആറിനെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ നടത്തുന്ന അന്വേഷണം.14 കോടിയുടെ അഴിമതിയാണ് നടന്നതെന്നും അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജനയെന്ന ആർഎസ്എസ് സംഘടനയാണ് ഇതിന് പിന്നിലെന്നും ജയ്റാം രമേശ് ആരോപിച്ചു.
ഐസിഎച്ച്ആറിൽ മാത്രമല്ല, രാജ്യത്തെ പല പ്രമുഖ സർവകലാശാലകൾ ഉൾപ്പടെയുള്ള ഉന്നത സ്ഥാപനങ്ങളിൽ കൃത്യമായ യോഗ്യതയുണ്ടോ എന്ന് സംശയിക്കേണ്ട ആർഎസ്എസ് അനുഭാവികൾ കടന്നുകയറിയിട്ടുണ്ട്, ഉന്നതസ്ഥാനങ്ങളിൽ പോലും സംശയാസ്പദമായ യോഗ്യതകളുള്ളവരുണ്ടെന്നതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.
കേന്ദ്ര വിജിലൻസ് കമ്മീഷൻ ഐസിഎച്ച്ആറിലെ 14 കോടിയുടെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നടത്തുന്നതായും അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജനയിലെ ചില അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനോട് നിർദേശിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഐസിഎച്ച്ആറോ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജനയോ ഇതിനോട് പ്രതികരിച്ചിട്ടില്ല.