തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ്. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സർക്കുലറിൽ പറയുന്നു. കോവിഡ് 19, ഇൻഫ്ലുവൻസ രോഗമുള്ളവർക്ക് അപായലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണം, രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം, രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എല്ലാവർക്കും കോവിഡ് പരിശോധന നടത്തണം എന്നിവയൊക്കെയാണ് സർക്കുലറിലെ നിർദേശങ്ങൾ.
ആശുപത്രികളിൽ എല്ലാവരും മാസ്ക് ധരിക്കണം, ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, എല്ലാ സ്വകാര്യ സർക്കാർ ആശുപത്രികളിലും മോക്ക് ഡ്രിൽ നടത്തണം തുടങ്ങിയ നിർദേശങ്ങളും സർക്കുലറിലുണ്ട്. രോഗമുള്ളവരെ പരിചരിക്കുമ്പോൾ 2023 ൽ ഇറക്കിയ എബിസി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകരോട് നിർദേശം.
ഒമിക്രോൺ ജെഎൻ-1 വകഭേദമായ എൽഎഫ്-7 ആണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് കേരളത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യുന്നു. 80 വയസ്സുള്ള പുരുഷനാണ് ഇന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ മൂന്നായി. കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം 1435 ൽ നിന്നും 1416 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യത്താകമാനം 4026 ആക്ടീവ് കേസുകളാണുള്ളത്.
അതേസമയം, കേരളത്തിൽ കൃത്യമായി കോവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതു കൊണ്ടാണ് കണക്ക് വർധിക്കുന്നതെന്നും നിലവിൽ സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. വ്യാപനശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണെന്നും മറ്റു രോഗങ്ങൾ ഉള്ളവരും പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.