കോഴിക്കോട് : കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ ബിജെപിയുടെ നിയമസഭയിലെ ആദ്യ അക്കൗണ്ട് പൂട്ടിച്ചതിന് നേതൃത്വം നൽകിയ മനുഷ്യന്റെ പേരാണ് സഖാവ് പിണറായി വിജയൻ. രാജസ്ഥാനിലെ സ്വന്തം രാജ്യസഭാ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തിൽ വച്ചുനീട്ടി കേരളത്തിലേക്ക് അധികാര കൊതി മൂത്ത് വണ്ടി കയറിയ മനുഷ്യന്റെ പേരാണ് കെ സി വേണുഗോപാൽ. മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ആര് ആരെയാണ് ചതിച്ചുകൊണ്ടിരിക്കുന്നതെന്ന് മതനിരപേക്ഷ കേരളം തിരിച്ചറിയുന്നുണ്ടെന്ന്, യുഡിഎഫ് കൺവെൻഷനിൽ ചതിയെ കുറിച്ച് പ്രസംഗിച്ചവർ മനസ്സിലാക്കിയാൽ നല്ലത്. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലക്കെതിരെ വലിയ ചതി പ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന കെ സി വേണുഗോപാലിന്റെ വിമർശനത്തിന് മറുപടിയായാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.
സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെ നാടാണെന്ന് പറഞ്ഞ് മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അധിക്ഷേപിച്ചെന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്. മാസങ്ങള്‍ക്ക് മുന്‍പാണ് ഹിന്ദു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ 150 കിലോ സ്വര്‍ണവും 123 കോടി രൂപയും മലപ്പുറത്തുനിന്ന് മാത്രമായി പിടിച്ചെടുത്തെന്നും, ആ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞത്. ജില്ലയെ സംശയമുനയിൽ നിർത്തി. ഈ ചതിപ്രയോഗം മലപ്പുറത്തുകാര്‍ക്ക് മറക്കാനാവില്ല. ചതിയെന്ന വാക്ക് ഉപയോഗിക്കാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും നിലമ്പൂരില്‍ യുഡിഎഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടിരുന്നു.
മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :-
കേരളത്തിലെ ബിജെപിയുടെ നിയമസഭയിലെ ആദ്യ അക്കൗണ്ട് പൂട്ടിച്ചതിന് നേതൃത്വം നൽകിയ മനുഷ്യന്റെ പേരാണ് സഖാവ് പിണറായി വിജയൻ.
രാജസ്ഥാനിലെ സ്വന്തം രാജ്യസഭാ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തിൽ വച്ചുനീട്ടി കേരളത്തിലേക്ക് അധികാര കൊതി മൂത്ത് വണ്ടി കയറിയ മനുഷ്യന്റെ പേരാണ് കെ.സി. വേണുഗോപാൽ.
ആര് ആരെയാണ് ചതിച്ചുകൊണ്ടിരിക്കുന്നതെന്ന് മതനിരപേക്ഷ കേരളം തിരിച്ചറിയുന്നുണ്ടെന്ന്,
യുഡിഫ് കൺവെൻഷനിൽ ചതിയെ കുറിച്ച് പ്രസംഗിച്ചവർ മനസ്സിലാക്കിയാൽ നല്ലത്.