പാലക്കാട് : മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കൊടുന്തരപ്പുള്ളിയിലാണ് സംഭവം. കൊടുന്തരപ്പുള്ളി സ്വദേശി സിജിൽ (33) ആണ് മരിച്ചത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ അച്ഛന് ശിവന്‍കുട്ടിയെ രാത്രി പൊലീസ് പിടികൂടി. കൊല്ലപ്പെട്ട സിജില്‍ കാപ്പാക്കേസ് പ്രതിയാണ്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അച്ഛനും മകനും തമ്മില്‍ പ്രശ്നം തുടങ്ങിയത്. വഴക്കിനിടെ ശിവനും സിജിലും തമ്മിൽ ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് സിജിലിന്റെ കഴുത്തിൽ മുറിവേറ്റത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കൊടുവാൾ കൊണ്ടാണ് വെട്ടിയതെന്നാണ് വിവരം.പിടിവലിക്കിടെ സിജിലിന്റെ തൊണ്ടയുടെ ഭാഗത്തും പുറത്തും മുറിവേറ്റിട്ടുണ്ട്.
മുറിവേറ്റ് ഇറങ്ങിയോടിയ സിജിലിനെ ഇതുവഴി ബൈക്കിലെത്തിയ പരിചയക്കാർ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. സംഭവത്തിൽ അച്ഛൻ ശിവൻകുട്ടിക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. സിജിലിന്റെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 21-ലധികം കേസുകളുണ്ടെന്നും ഇയാൾ പതിവായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.