തിരുവനന്തപുരം : വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച ബെയ്ലിന് ദാസിന് ജാമ്യം. ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞദിവസം ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം പൂർത്തിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതി പൂജപ്പുര ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നാണ് പരാതിക്കാരിയായ ശ്യാമിലി പറഞ്ഞിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേൽപ്പിച്ചത്. മോപ്സ്റ്റിക് കൊണ്ട് മർദിച്ചുവെന്ന് ശ്യാമിലി പറഞ്ഞിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവിലായിരുന്ന പ്രതി ബെയ്ലിൻ ദാസിനെ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ ബെയ്ലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബാർ കൗൺസിൽ അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം, ബാർ അസോസിയേഷൻ അഭിഭാഷകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇരയായ തന്നെ അധിക്ഷേപിക്കുന്ന തരത്തിൽ വനിതാ അഭിഭാഷകരടക്കം മോശം കമന്റുകൾ പറഞ്ഞതായി ശ്യാമിലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ വൈകാരികമായ ശബ്ദ സന്ദേശവും ശാമിലി ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു.