പത്തനാപുരം : കൊല്ലം പത്തനാപുരത്ത് വനമേഖലയിൽ യുവാവിന്റെ മൃതദേഹം ലഭിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. പിറവന്തൂർ സ്വദേശി ഓമനക്കുട്ടൻ എന്ന രജിയാണ് കൊല്ലപ്പെട്ടത്. രജിയുടെ സുഹൃത്ത് ഷാജഹാനെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി ഒളിവിലാണ്.
മൂന്ന് ദിവസം പഴക്കമുള്ള രജിയുടെ മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. വീഴ്ചയിൽ പറ്റിയ പരിക്കാണ് മരണക്കാരണമെന്ന് കരുതിയെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടും, രജിയുടെ സുഹൃത്തുക്കൾ നൽകിയ വിവരങ്ങളും കേസിൽ നിർണായകമായി. പൊലീസ് അന്വേഷണത്തിൽ കറവൂർ സ്വദേശികളായ അനിൽകുമാർ, റഹ്മാൻ ഷാജി എന്ന ഷാജഹാനും ചേർന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഷാജഹാൻ പിടിയിലായത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.
ഒന്നാം പ്രതി അനിൽകുമാറിൻ്റെ ഭാര്യയെ രജി അസഭ്യം പറഞ്ഞ് മർദിച്ചതിൻ്റെ ദേഷ്യമാണ് കൊലക്ക് കാരണമെന്നാണ് ഷാജഹാൻ നൽകിയ മൊഴി. ശനി രാത്രി വാഴത്തോട്ടത്തിൽ കാവലിനായി പോയ രജിയെ പ്രതികൾ മർദിച്ച് കൊലപ്പെടുത്തി പെരുന്തോയിൽ തലപ്പാക്കെട്ട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. ഒളിവിൽ ഉള്ള അനിൽകുമാറിനായി പത്തനാപുരം പൊലീസ് അന്വേഷണം ഊർജിതമാക്കി.