തിരുവനന്തപുരം : റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനം ഉദ്യോഗസ്ഥനെതിരേ സർക്കാർ നടപടി. കോടനാട് റേഞ്ച് ഓഫിസർ അധീഷിനെ സ്ഥലം മാറ്റിയാണ് ഉത്തരവായത്. ഇദ്ദേഹത്തെ മലയാറ്റൂർ ഡിവിഷന് പുറത്തേക്കാണ് സ്ഥലം മാറ്റിയത്.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചട്ടം ലംഘിച്ച് മാധ്യമങ്ങൾക്ക് മുൻപാകെ വിവരിച്ച സംഭവത്തിലാണ് ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ചത്. റാപ്പർ വേടന് ശ്രീലങ്കൻ ബന്ധമുണ്ടെന്നതടക്കം സ്ഥിരീകരണമില്ലാത്ത വിവരങ്ങളടക്കം അന്വേഷണം പൂർത്തിയാവും മുൻപ് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചിരുന്നു. ഇത് ശരിായയ അന്വേഷണ രീതിയല്ലെന്ന് വിലയിരുത്തിയാണ് നടപടി.
വകുപ്പുതല അന്വേക്ഷണത്തിന് വിധേയമായാണ് സ്ഥലംമാറ്റമെന്നാണ് മന്ത്രിയുടെ ഓഫിസിൽ നിന്നും പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പ്രഥമദൃഷ്ട്യാ സർക്കാർ ജീവനക്കാരന്റെ നടപടി ചട്ടലംഘനമാണെന്ന് വിലയിരുത്തിയാണ് നടപടി. വിശദമായ അന്വേഷമം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വനം മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് തുടർ നടപടിക്ക് തീരുമാനമെടുക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.