കണ്ണൂർ : സിപിഐഎം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ ആനപ്പന്തി സർവീസ് സഹകരണ ബാങ്കിൽനിന്നും അറുപത് ലക്ഷത്തോളം രൂപയുടെ പണയ സ്വർണം തട്ടിയെടുത്ത കേസിൽ ബാങ്ക് ജീവനക്കാരൻ സുധീർ തോമസ് പിടിയിൽ.
മൈസൂരുവിൽനിന്ന് ഇരിട്ടി പോലീസാണ് സുധീർ തോമസിനെ കസ്റ്റഡിയിലെടുത്തത്. ബാങ്കിലെ താത്കാലിക ജീവനക്കാരനും സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുധീർ തോമസും കച്ചേരിക്കടവ് സ്വദേശിയും കോൺഗ്രസ് വാർഡ് പ്രസിഡന്റുമായ സുനീഷ് തോമസും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.
കേസിൽ നേരത്തെ സുനീഷ് തോമസിനെ പോലീസ് പിടികൂടിയിരുന്നു. സുനീഷ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയാണ്. 18 പാക്കറ്റ് പണയസ്വർണം തട്ടിയെടുത്ത ശേഷം മുക്കുപണ്ടം പകരം വയ്ക്കുകയായിരുന്നു.
കവർന്ന പതിനെട്ടിൽ പതിനാറ് പാക്കറ്റും സുനീഷിന്റെ ബന്ധുക്കളുടേതും സുഹൃത്തുക്കളുടേതുമാണ്. മറ്റൊരാളുടെ സ്വർണം തട്ടിയെടുത്തതോടെയാണ് പിടിവീണത്. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് സ്വർണം കവർന്നതെന്നാണ് മൊഴി.
ബാങ്ക് ജീവനക്കാരൻ സുധീർ തോമസും സുഹൃത്ത് സുനീഷും ചേർന്ന് പ്ലാൻ ചെയ്ത് നടത്തിയ കുറ്റകൃത്യമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബാങ്ക് ലോക്കറിൽ നിന്ന് മാറ്റിയതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നു. സുനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ് റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. ഒളിവിൽ പോയ സുധീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ സംസ്ഥാനം കടന്നുപോയെന്നാണ് സൂചന. അതേസമയം, ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്തു. യുഡിഎഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഐഎം പിടിച്ചെടുത്തത്.