ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എയർ ചീഫ് മാർഷൽ എ.പി. സിംഗ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. നേരത്തേ വിവിധ സേനാ മേധാവിമാരുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ കൂടിക്കാഴ്ചയും എന്നാണ് വിവരം.
ശനിയാഴ്ചയാണ് പ്രധാനമന്ത്രിയും നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. അതേസമയം കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്കാന് സേനകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നതായി സേനാമേധാവിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
അതേസമയം ഇന്ത്യയ്ക്കെതിരേ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്നും പൂർണ ശക്തി ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും റഷ്യയിലെ പാക് നയതന്ത്രഞ്ജൻ മുഹമ്മദ് ഖാലിദ് ജമാലി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ തിരിച്ചടിക്കാനൊരുങ്ങുന്നുവെന്ന് പാക്കിസ്ഥാന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ പ്രകോപിപ്പിച്ചാൽ പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും പ്രയോഗിക്കാൻ തയാറാണെന്നാണ് ജമാലി റഷ്യൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ത്യൻ മാധ്യമങ്ങളെയും അദ്ദേഹം വിമർശിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. അതിനു പിന്നാലെ പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതികൾ വിലക്കുകയും പ്രവിശ്യകളിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമപാതയും അടച്ചു.