ന്യൂഡൽഹി : പഹൽഗാം ഭീകാരക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി. സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ മന്ത്രിസഭ സമിതി യോഗം ഇന്ന് വീണ്ടും ചേരും. അതിർത്തിയിൽ പാക് പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമത്തിന് പിന്നാലെ പാകിസ്താന് ശക്തമായ മറുപടി നൽകാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാൻ സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം എന്നാണ് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരുമായുള്ള യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി സൈന്യത്തിന് നിർദ്ദേശം നൽകിയത്. സേന ഇനി സംയുക്തമായി ആലോചിച്ച ശേഷമാകും തിരിച്ചടി. സേന മേധാവിമാരുടെ യോഗത്തിന് ശേഷം അഭ്യന്തമന്ത്രി അമിത് ഷായുമായും മോദിയുമായി ചർച്ച നടത്തി.
ഇന്ത്യയുടെ നീക്കങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിസഭ സമിതി യോഗം ഇന്ന് ചേരുന്നുണ്ട്. ഈ യോഗത്തിലും കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഭീകരാക്രമണത്തിൽ എൻഐഎയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിൽ പങ്കെടുത്തവർ ഒന്നര വർഷം മുൻപ് ജമ്മുകശ്മീരിൽ എത്തിയെന്ന് എൻഐഎക്ക് വിവരം ലഭിച്ചു. കേസിൽ നിർണായക ദൃക്സാക്ഷിയുടെ മൊഴിയും എൻഐഎ രേഖപ്പെടുത്തി. നയതന്ത്ര തിരിച്ചടിക്ക് പുറമേ പാകിസ്താൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനും, ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് പാക് കപ്പലുകൾക്ക് നിരോധനം ഏർപ്പെടുത്താനുമാണ് ആലോചിക്കുന്നത്. അതേസമയം ജമ്മുകശ്മീരിലെ വിനോദസഞ്ചാര മേഖലകളിൽ പൂർണ്ണമായും അടച്ചിടാനുള്ള തീരുമാനത്തെ ആശങ്കയോടെയാണ് പ്രദേശവാസികൾ കാണുന്നത്.