ശ്രീനഗർ : നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി. പാക് പ്രകോപനത്തിനു ഉടൻ തന്നെ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നു സൈനിക വൃത്തങ്ങൾ പറഞ്ഞു.
ഇന്നലെ രാത്രി മുതലാണ് പാക് വെടിവയ്പ്പുണ്ടായത്. ഉചിതമായ മറുപടി ഇന്ത്യൻ സൈന്യം നൽകിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികൾ തുടരുന്നതിനിടെയാണ് പാക് പ്രകോപനം. വിനോദ സഞ്ചാര കേന്ദ്രത്തിൽ നുഴഞ്ഞു കയറിയ ഭീകരർ 26 നിരപരാധികളെ വെടിവച്ചു കൊല്ലുകയായിരുന്നു. പിന്നാലെയാണ് ഇന്ത്യ നയതന്ത്രതലത്തിൽ കടുത്ത നടപടികൾ ആരംഭിച്ചത്.
ആറ് പതിറ്റാണ്ടായി തുടരുന്ന സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അട്ടാരയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) അടച്ചുപൂട്ടൽ അടക്കമുള്ള നടപടികളും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.