ആലപ്പുഴ : സിനിമ മേഖലകളിലെ ആളുകളുമായി ബന്ധമുണ്ട് എന്നാൽ ലഹരി ഇടപാടുകളില്ലെന്ന് ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്ലിമ സുൽത്താൻ. കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു മാധ്യമങ്ങളോടുള്ള തസ്ലിമയുടെ പ്രതികരണം. 2 കോടിയോളം രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ തസ്ലിമ ഉൾപ്പെടെ 3 പ്രതികളാണ് നിലവിലുള്ളത്.
അതേസമയം മൂന്നു പ്രതികളെയും ആലപ്പുഴ അഡിഷണൽ ജില്ലാ കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 24 വരെയാണ് കോടതി പ്രതികളെ എക്സൈസ് കസ്റ്റഡിയിൽ വിട്ടത്. മൂന്നു പ്രതികളുടെയും ജാമ്യപേക്ഷ കോടതിയുടെ പരിഗണനയിലുണ്ട്. കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം ഹർജി കോടതി പരിഗണിക്കുന്നതായിരിക്കും.
കേസിലെ മൂന്നാം പ്രതിയും ഒന്നാം പ്രതി തസ്ലീമയുടെ ഭർത്താവുമായ സുൽത്താൻ അക്ബർ അലിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും ഒന്നാം പ്രതിയുടെ ഭർത്താവാണെന്ന കാരണത്താൽ മാത്രമാണ് പ്രതിചേർത്തതെന്നും പ്രതിഭാഗം വാദിച്ചു. സുൽത്താൽ അക്ബർ അലിക്കെതിരേ യാതൊരു തെളിവുകളുമില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.